വയനാട് - തമിഴ്നാട് അതിർത്തികളിൽ പരിശോധന തുടങ്ങി; ആർടിപിസിആർ നടത്താത്തവരെയെല്ലാം പരിശോധിക്കുന്നു
കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയെല്ലാം അതിർത്തിയിൽ വച്ച് തന്നെ പരിശോധന നടത്തുകയാണ്. പൊലീസും റവന്യു വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
വയനാട്: വയനാട്ടില്ലെ എല്ലാ കേരള - തമിഴ്നാട് അതിർത്തികളിലുള്ള എല്ലാ ചെക്ക്പോസ്റ്റുകളിലും പരിശോധന തുടങ്ങി. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയെല്ലാം അതിർത്തിയിൽ വച്ച് തന്നെ പരിശോധന നടത്തുകയാണ്. പൊലീസും റവന്യു വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പരിശോധന നടത്തുന്നത്.
പ്രതിരോധവും നിയന്ത്രണവും കർശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ സെക്ടറൽ ഓഫീസർമാരെയും പോലീസിനെയും വിന്യാസിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവ് ആകുന്നവർ, അവരുമായി സമ്പർക്കത്തിൽ വന്നവർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ എന്നിവരെ കൃത്യമായി നിരീക്ഷിക്കണം. കൊവിഡ് വ്യാപന തീവ്രത കുറയ്ക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന വാക്സിനേഷൻ കൂടുതൽ കാര്യക്ഷമമാക്കാൻ 50 ലക്ഷം ഡോസ് വാക്‌സീൻ കേന്ദ്രത്തോട് ആവശ്യപെട്ടിട്ടുണ്ട്. തിരുവനന്തപുരം മേഖലയ്ക്ക് രണ്ടരലക്ഷം ഉൾപ്പെടെ അഞ്ചരലക്ഷം വാക്സീൻ നല്‍കുമെന്ന അറിയിപ്പാണ് കിട്ടിയിട്ടുള്ളത്.
ടെസ്റ്റ് പൊസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കൂടുതൽ വാക്സീൻ നൽകാനാണ് ലക്ഷ്യം. അതേസമയം നിലവിൽ മൂന്ന് ലക്ഷത്തിൽ താഴെ വാക്സീൻ മാത്രമാണ് സ്റ്റോക്ക് ഉള്ളത്. നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്നാണ് കോർ കമ്മിറ്റി യോഗത്തിൻ്റെ വിലയിരുത്തൽ. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന സംസ്ഥാനത്ത് തുടങ്ങിയിട്ടുണ്ട്.