കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സീൻ ഉത്പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ.
ദില്ലി: എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ കൊവിഡ് വാക്സീൻ നൽകാനാവില്ലെന്ന് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ട്. കേരളം വാക്സീനായി ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ചു മാസങ്ങൾ കാത്തിരിക്കണം. വാക്സീൻ ഉത്പാദനം വർധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാവില്ലെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്,ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്. കർണാടകത്തിലും നാളെ മുതൽ 18 നു മുകളിലുള്ളവർക്ക് വാക്സിനേഷൻ ഇല്ല. ഓർഡർ ചെയ്ത വാക്സിൻ എത്താത്തതിനാലാണ് ഇത്. ആന്ധ്ര പ്രദേശ് സെപ്റ്റംബറിൽ മാത്രമേ 18 നു മുകളിൽ ഉള്ളവർക്ക് വാക്സിനേഷൻ തുടങ്ങാനാകൂവെന്ന് അറിയിച്ചിരുന്നു.
രാജ്യത്ത് വാക്സീൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ മെയ് 1 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
