തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ സിപി ജോണ്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ ധാരണയായി. വിഎസ് ശിവകുമാറിന്‍റെയും പ്രദേശിക നേതാക്കളുടെയും എതിര്‍പ്പ് തള്ളികൊണ്ടാണ് സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നത്. ശിവകുമാറിനെ അരുവിക്കരയിലേക്കാണ് നിലവിൽ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ സിപി ജോണ്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ ധാരണയായി. വിഎസ് ശിവകുമാറിന്‍റെയും പ്രാദേശിക നേതാക്കളുടെയും എതിര്‍പ്പ് തള്ളികൊണ്ടാണ് സെന്‍ട്രൽ സീറ്റ് സിഎംപിക്ക് നൽകുന്നത്. ശിവകുമാറിനെ അരുവിക്കരയിലേക്കാണ് നിലവിൽ കോണ്‍ഗ്രസ് പരിഗണിക്കുന്നത്. തിരുവനന്തപുരം സെന്‍ട്രൽ സീറ്റ് ഘടകക്ഷിക്ക് നൽകുന്നതിനെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. തിരുവനന്തപുരം കോണ്‍ഗ്രസിന്‍റെ സീറ്റ് എന്ന രീതിയിൽ ചുവരെഴുത്ത് അടക്കം ഒരു വിഭാഗം ആരംഭിച്ചിരുന്നു. ഇതോടൊപ്പം വിഎസ് ശിവകുമാറിന്‍റെ നേതൃത്വത്തിൽ നേതാക്കള്‍ യോഗവും ചേര്‍ന്നിരുന്നു. തിരുവനന്തപുരം സെന്‍ട്രൽ സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. എന്നാൽ, ഈ ആവശ്യം തള്ളികൊണ്ടാണിപ്പോള്‍ സെന്‍ട്രൽ സീറ്റ് സിഎംപിക്ക് തന്നെ നൽകാൻ തീരുമാനിച്ചത്. വിഎസ് ശിവകുമാറിന് അരുവിക്കര നൽകികൊണ്ട് പ്രശ്നം പരിഹരിക്കാമെന്ന കണക്കുക്കൂട്ടലിലാണ് നേതൃത്വം.

അതേസമയം, എറണാകുളം ജില്ലയിലടക്കം സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുകയാണ്. എറണാകുളം ജില്ലയിലെ നാലു സീറ്റുകളിലാണ് തര്‍ക്കം രൂക്ഷമായി തുടരുന്നത്. വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കള്‍ പിടിവാശി തുടരുന്നതാണ് ചര്‍ച്ചകള്‍ വഴിമുട്ടിക്കുന്നത്. കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. തൃപ്പൂണിത്തുറയിൽ എം.ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വി.ഡി. സതീശൻ അംഗീകരിച്ചിട്ടില്ല. ലിജുവിനായി കെ.സി.വേണുഗോപാലാണ് ശക്തമായി നിലകൊള്ളുന്നത്.

പെരുമ്പാവൂരിൽ എൽദോസിനെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതിനിടെ, ചെങ്ങന്നൂരിൽ മറിയം ഉമ്മനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. അരൂരിൽ ഷാനിമോൾ ഉസ്മാനൊപ്പം എം പി പ്രവീൺ, എ എഷുക്കൂർ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. തൃപ്പൂണിത്തുറയിൽ ദീപക് ജോയിക്കായി കെ ബാബു സമ്മര്‍ദം തുടരുകയാണ്.

ഇതിനിടെ, കൊല്ലത്തെ ചാത്തന്നൂരിൽ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകുന്നതിൽ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുകയാണ്. മണ്ഡലം വിട്ടു കൊടുക്കരുതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തെ അറിയിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ രാജിവെക്കുമെന്ന ഭീഷണിയിൽ ഉറച്ചുനിൽക്കുകയാണ് നേതാക്കൾ. കൈപ്പത്തി ചിഹ്നത്തിൻ തന്നെ വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നാണ് ആവശ്യം. ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകിബിജെപിക്ക് അവസരം കൊടുക്കരുതെന്ന് ചാത്തന്നൂരിലെ കോൺഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നൽകുന്നത്.

YouTube video player