എംഎൽഎയുടേത് അപക്വമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം

പത്തനംതിട്ട: ഉല്ലാസയാത്ര വിവാദത്തിൽ എംഎൽഎ കെയു ജനീഷ് കുമാറിനെതിരെ സിപിഐ ജില്ലാ നേതൃത്വം. എംഎൽഎക്ക് തഹസിൽദാരുടെ കസേരയിൽ ഇരിക്കാൻ അധികാരം ഉണ്ടോയെന്ന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ ചോദിച്ചു. ജനീഷ്കുമാർ പ്രതിപക്ഷ എംഎൽഎയെ പോലെ പെരുമാറി. റവന്യൂ വകുപ്പും സർക്കാരും മോശമാണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായെന്നും അദ്ദേഹം വിമർശിച്ചു.

YouTube video player

എംഎൽഎയുടേത് അപക്വമായ നിലപാടാണെന്ന് അദ്ദേഹം പറഞ്ഞു. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണം. സിപിഐ ഇക്കാര്യം സിപിമ്മിനെ അറിയിക്കും. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ ശേഷം മാത്രമാണ്. ഇന്നലെ ഓഫീസിൽ ഇല്ലാതിരുന്നവരിൽ എട്ട് പേർ സർവ്വേ ഡ്യൂട്ടിക്ക് പോയവരാണ്. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയി എന്നത് വസ്തുതാ വിരുദ്ധമായ കാര്യമാണ്. സംഭവം വലുതാക്കി കാണിക്കാൻ ഗൂഢാലോചന നടന്നോയെന്നും സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര പോയ സംഭവമറിഞ്ഞ് ഇന്നലെ എംഎൽഎ കെയു ജനീഷ് കുമാർ ഓഫീസിലെത്തിയിരുന്നു. തുടർന്ന് എംഎൽഎ ഹാജർ രജിസ്റ്റർ പരിശോധിച്ചു. ഓഫീസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഒപ്പിടാത്തവരുടെ പേരിന് നേരെ ചുവന്ന മഷി കൊണ്ട് ലീവ് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. പിന്നീട് മന്ത്രി എഡിഎമ്മിനെ പ്രാഥമിക അന്വേഷണത്തിന് ചുമതലപ്പെടുത്തി. ഇദ്ദേഹം ഇന്നലെ ഓഫീസിലെത്തി ഹാജർ ബുക്ക് പരിശോധിച്ചു. സംഭവത്തിൽ ജില്ലാ കളക്ടറെ വിശദമായ അന്വേഷണം നടത്താൻ മന്ത്രി ചുമതലപ്പെടുത്തി.

YouTube video player

പ്രാഥമിക അന്വേഷണം നടത്തിയ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ച് എംഎൽഎ ഇന്ന് രംഗത്ത് വന്നു. എഡിഎം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ഒരു ഓഫീസിലെ രഹസ്യ സ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കും. അതിനാലാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയത്. ഒരു ചാനലിൽ നിന്ന് പ്രതികരണം തേടിയ ഘട്ടത്തിൽ താൻ എഡിഎമ്മിനെ വിളിച്ച് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അതിന് അദ്ദേഹം തയ്യാറായില്ല. ജനം ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയത്. അപ്പോഴും മാന്യത കാട്ടിയിരുന്നു. 21 പേർ അറ്റന്റൻസ് രജിസ്റ്ററിൽ ഒപ്പിട്ടിരുന്നു. അത്രയും പേർ അവിടെയുണ്ടായിരുന്നില്ല. മൂവ്മെന്റ് രജിസ്റ്റർ താൻ പരിശോധിച്ചിട്ടില്ല. എ ഡി എം പരിശോധിക്കാൻ വന്നപ്പോൾ തന്നെ വിളിച്ചില്ല. പരിശോധന കഴിഞ്ഞ് മടങ്ങിയ എഡിഎം താൻ വിളിച്ചപ്പോൾ പ്രതികരിച്ചിട്ടില്ല. എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും കെയു ജനീഷ് കുമാർ കുറ്റപ്പെടുത്തി.