മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം.
തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്ലിൽ സിപിഎമ്മും സിപിഐയും തമ്മിൽ ധാരണയിലെത്തി. മുഖ്യമന്ത്രിക്കെതിരായ ഉത്തരവിൽ പുനപരിശോധന അധികാരം നിയമസഭയ്ക്ക് നൽകുന്നതടക്കമുള്ള നിർദേശങ്ങളാണ് പരിഗണനയിലുള്ളത്. ബിൽ നാളെ സഭയിലവതരിപ്പിക്കും. വിസി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മറ്റന്നാളാവും സഭയിൽ അവതരിപ്പിക്കുക.
മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധി നിയമസഭക്ക് പുന പരിശോധിക്കാമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുന പരിശോധിക്കാം. മുഖ്യമന്ത്രിക്കെതിരായ വിധിയിലെ പരിശോധനാ അധികാരം ഗവർണ്ണർക്ക് നൽകുന്ന നേരത്തെയുള്ള ഓർഡിനൻസിലെ വ്യവസ്ഥ ബില്ലിൽ ഒഴിവാക്കിയിട്ടുണ്ട്.
വലിയ തർക്കങ്ങൾക്കൊടുവിലാണ് സിപിഎമ്മും സിപിഐയും ലോകായുക്ത നിയമത്തിലെ ഭേദഗതിയിൽ ധാരണയിലെത്തിയത്. ലോകായുക്ത വിധി പരിശോധനക്ക് സ്വതന്ത്ര സമിതിയെന്ന മുൻ ബദലിൽ നിന്നും സിപിഐ പിന്മാറി. അത് നിയമക്കുരുക്കുണ്ടാക്കുമന്ന നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലാണ് മാറ്റം. മുഖ്യമന്ത്രിക്കെതിരായ വിധിയിൽ പുനപരിശോധന അധികാരം നിയമസഭക്ക് നൽകാനാണ് ധാരണ.
മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിയും എംഎൽമാർക്കെതിരായ വിധി സ്പീക്കറും പരിശോധിക്കും. ഫലത്തിൽ ജുഡീഷ്യൽ സ്വഭാവമുള്ള ലോകായുക്ത വിധി സർക്കാർ തന്നെ പരിശോധിച്ച് തള്ളും. ലോകായുക്തയെ തൊടരുതെന്ന് ആവശ്യപ്പെട്ട് സിപിഎമ്മുമായി പോരടിച്ച സിപിഐയും നിയമത്തിൽ വെള്ളം ചേർക്കാൻ സമ്മതിച്ചു. നിലവിലെ നിയമത്തിൽ അപ്പീൽ അവസരമില്ലെന്ന വാദമാണ് സിപിഐ ന്യായീകരണം. നാളെ അവതരിപ്പിക്കുക പക്ഷെ ഗവർണ്ണർ ഒപ്പിടാത്തത് മൂലം അസാധുവായ ഓർഡിനൻസിലെ വ്യവസ്ഥകളോടുള്ള ബില്ലാണ്.
മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധന അധികാരം ഗവർണ്ണർക്കെന്ന ഓർഡിനൻസിലെ വ്യവസ്ഥയും പുതിയ ഭേദഗതിയിൽ ഇല്ല. നാളെ തന്ന ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടും. കമ്മിറ്റിയിലോ പിന്നീട് വകുപ്പ് തിരിച്ചുള്ള ചർച്ച നടക്കുമ്പോഴോ സിപിഐ ഭേദഗതി കൊണ്ടുവരും. ഇത് സർക്കാർ ഔദ്യോഗിക ഭേദഗതിയാക്കും. ബിൽ സഭ പാസ്സാക്കിയാലും ഗവർണ്ണർ ഒപ്പിടുമോ എന്നുളതാണ് ഇനിയുള്ള ആകാംക്ഷ. ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിലാണ് മാറ്റം എന്നത് മാത്രമല്ല പ്രശ്നം . സർക്കാറുമായി ഏറ്റുമുട്ടുന്ന ഗവർണ്ണർ ഈ ബില്ലിൽ മാത്രം വിട്ടുവീഴ്ചക്ക് തയ്യാറാകാനുള്ള സാധ്യതയും കുറവാണ്.
