ഉപഭോക്താക്കളില്‍ നിന്ന് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ്  തുക ഈടാക്കിയിട്ടുള്ളതെന്നും അധിക തുക അടച്ചവർക്ക് അടുത്ത ബില്ലിൽ ഇത്  കുറച്ച് നൽകുമെന്നും  കെഎസ്ഇബി ഹൈകകോടതിയില്‍ അറിയിച്ചു. 

തിരുവനന്തപുരം: വൈദ്യുതി ബില്‍ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്, സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതി പ്രമേയം പാസാക്കി. ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയരുന്നത്. നാലുമാസത്തെ ബില്ല് ഒരുകണക്കുമില്ലാതെ കൂട്ടിയതായി ഉപഭോക്താക്കള്‍ പറയുന്നു. പരാതികൾ പരിഹരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പ്രതികരണം. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ഉപയോഗിച്ച വൈദ്യുതിക്ക് മാത്രമാണ് തുക ഈടാക്കിയിട്ടുള്ളതെന്നും അധിക തുക അടച്ചവർക്ക് അടുത്ത ബില്ലിൽ ഇത് കുറച്ച് നൽകുമെന്നും കെഎസ്ഇബി ഹൈകകോടതിയില്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോക്ക് ഡൗണ്‍ മൂലം മീറ്റർ റീഡിങ് എടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തൊട്ടുമുമ്പിലെ മൂന്നു ബില്ലുകളുടെ
ശരാശരിയുടെ അടിസ്ഥാനത്തിൽ ആണ് ബില്ല് തുക നിശ്ചയിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ഇബി അറിയിച്ചു. ചൂടുകാലമായതും ലോക്ക്ഡൗണ്‍ മൂലം ആളുകൾ വീട്ടിൽ തന്നെ ഇരുന്നതും ഉപഭോഗം കൂടാൻ കാരണമായി. 76 ദിവസത്തിന് ശേഷമാണ് ബിൽ നൽകിയതെങ്കിലും 60 ദിവസത്തെ നിരക്ക് മാത്രമാണ് ഈടാക്കിയത്. ഉപഭോക്താക്കളിൽ നിന്ന് അമിത ചാർജ് ഈടാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ കെഎസ്ഇബി വിശദീകരിക്കുന്നു.