മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പിഎംശ്രീ, കെഎസ്ഇബി വിഷയങ്ങളിൽ സർക്കാരിനെതിരെ വിമർശനമുന്നയിക്കുകയും ചെയ്തു.
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് ഇഡി ഡിജിപിക്ക് നൽകിയ വിഷയത്തിലാണ് സിപിഐ പ്രതിരോധം തീർക്കാതെ മാറിനിൽക്കുന്നത്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് സിപിഐ രാഷ്ട്രീയം എന്നും എൽഡിഎഫ് രാഷ്ട്രീയമാണെന്നും ഇടത് രാഷ്ട്രീയമാണെന്നും പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിണറായി വിജയനുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങൾ പൂർണമായും അറിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു. കെഎസ്ഇബി ഓഫീസേർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
എല്ലാ കാര്യങ്ങളിലും സിപിഐയ്ക്ക് രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇടത് മൂല്യങ്ങൾ സിപിഐക്ക് നിർബന്ധമാണ്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിച്ചാൽ രാഷ്ട്രീയമായി എൽഡിഎഫ് നേരിടും. ഇഡി-യെ എല്ലാവർക്കുമറിയാം. രാഷ്ട്രീയത്തിന്റെ കണ്ണുവെച്ചുകൊണ്ട് കേന്ദ്ര ഏജൻസികൾ വരാറുണ്ട്. ആ നീക്കമുണ്ടായാൽ എൽഡിഎഫ് എതിർക്കും. അതാണ് സിപിഐ നയമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പി എം ശ്രീയിൽ സർക്കാരിന് ചാഞ്ചട്ടമെന്നും ബിനോയ് കെഎസ്ഇബി ജീവനക്കാരുടെ പരിപാടിയിലെ പ്രസംഗത്തിനിടെ വിമർശിച്ചു. യുഡിഎഫ് ഇരട്ടത്താപ്പിന്റെ സർക്കാരാണ്. ദില്ലി യാത്ര കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിക്ക് ചാഞ്ചാട്ടമുണ്ടായത്. മുഖ്യമന്ത്രി നെഹ്റൂവിയൻ സോഷ്യലിസ്റ്റ് ആണെങ്കിൽ നെഹ്‌റു പറഞ്ഞത് കേൾക്കണം. വടക്കോട്ട് എന്ന് പറയുമ്പോൾ തെക്കോട്ടു പോകുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. പിഎംശ്രീ മാത്രമല്ല കെഎസ്ഇബി സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ടും അതേ സമീപനം. പിഎംശ്രീയിൽ കണ്ട ചാഞ്ചാട്ടം വൈദ്യുതി വകുപ്പ് സ്വകാര്യ വത്കരണത്തിൽ വന്നാൽ ജനങ്ങൾ ഇടപെടും. അതിരപ്പിള്ളി പദ്ധതി വരണമെന്ന് ചിലരുടെ വ്യാമോഹമാണ്. ആ പദ്ധതി വരാൻ പോകുന്നില്ല. ഇനി വെള്ളത്തെ ആശ്രയിച്ച് വൻകിട ഡാമുകൾ ചിന്തിക്കാനേ പാടില്ല. വൈദ്യുതി സാക്ഷരതയാണ് അത്യാവശ്യമായി വേണ്ടത്. അമൂല്യമായ ഒന്ന് ചെലവഴിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത എല്ലാവരും പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.


