പ്രായം ആയിപ്പോയില്ലേയെന്ന് ഇസ്മെയിൽ, ഭയവും മയവുമില്ലെന്ന് ദിവാകരൻ; പ്രായപരിധിയിൽ വ്യക്തതക്ക് സിപിഐ
കെ ഇ ഇസ്മയിൽ അനുനയ സൂചന നൽകിയപ്പോൾ സി ദിവാകരൻ ഇടഞ്ഞ് തന്നെയാണ്
തിരുവനന്തപുരം : വിവാദമായ പ്രായപരിധിയിൽ വ്യക്തത വരുത്താൻ ഒരുങ്ങി സിപിഐ കേന്ദ്ര നേതൃത്വം. പ്രതിനിധി സമ്മേളനത്തിൽ പ്രായപരിധിയുമായി ബന്ധപ്പെട്ട് ജനറൽ സെക്രട്ടറി ഡി രാജ നിലപാടറിയിക്കും. കെ ഇ ഇസ്മയിൽ അനുനയ സൂചന നൽകിയപ്പോൾ സി ദിവാകരൻ ഇടഞ്ഞ് തന്നെയാണ്. പ്രായപരിധി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്ന് ഇസ്മയിൽ പ്രതികരിച്ചപ്പോൾ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നായിരുന്നു ദിവാകരന്റെ പ്രതികരണം.
പ്രായപരിധി നടപ്പാക്കുന്നതിൽ എതിർപ്പില്ലെന്നാണ് വിമർശന സ്വരമുയർത്തിയ മുതിർന്ന നേതാവ് കെ ഇ ഇസ്മയിൽ ഇന്ന് വിശദീകരിച്ചത്. പാർട്ടി എക്സിക്യുട്ടീവ് ചേർന്നാണ് പ്രായപരിധി തീരുമാനിച്ചതെന്നും എന്ത് ചെയ്യാം 'പ്രായം ആയിപ്പോയില്ലേ'യെന്നും ഇസ്മയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. പാതക ഉയർത്തലിൽ പങ്കെടുക്കാത്തതിൽ തർക്കത്തിനില്ല. പതാക ഉയർത്തലിൽ എത്താത്തത് ഗൗരവമുള്ള വിഷയമല്ലെന്നും ഇസ്മയിൽ പറഞ്ഞു.
അതേ സമയം, സി ദിവാകരൻ ഇടഞ്ഞു തന്നെയാണെന്ന സൂചനയാണ് നൽകുന്നത്. എന്നും പാർട്ടിക്ക് വഴങ്ങിയാണ് താൻ പ്രവർത്തിക്കുന്നതെന്നും എന്നാൽ ആരെയും ഭയപ്പെടുകയോ മയപ്പെടുകയോ ഇല്ലെന്നുമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തിൽ പതാക ഉയർത്തുന്നതിനും പങ്കെടുക്കുന്നതിനുമെത്തിയതായിരുന്നു സി ദിവാകരൻ. ജനറൽ സെക്രട്ടറി അടക്കം നേതാക്കൾ എത്തി കാത്ത് നിന്നിട്ടും ദിവാകരൻ പതാക ഉയർത്താൻ എത്താൻ വൈകി. സമ്മേളന ഹാളിൽ ഇരിക്കുകയായിരുന്ന ദിവാകരനെ പ്രകാശ് ബാബുവും പന്ന്യൻ രവീന്ദ്രനും ചേർന്നാണ് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചത്. രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ സമ്മേളനത്തിന് തുടക്കമാകുന്നുവെന്ന് പതാക ഉയർത്തിയ ശേഷം ദിവാകരൻ പ്രതികരിച്ചു.
അതേ സമയം, ജില്ലാസമ്മേളനങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങൾ മയപ്പെടുത്തിയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടിൽ പ്രതിനിധികളുന്നയിച്ച വിമര്‍ശനങ്ങൾ പ്രവര്‍ത്തന റിപ്പോർട്ടിലും ഇടം നേടിയില്ല.