പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലടക്കം ഈ മത്സരമുണ്ടാകാൻ സാധ്യത ഉണ്ട്

കൊല്ലം : സി പി ഐ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. സി പി ഐയുടെ ശക്തികേന്ദ്രമായ ജില്ലയിലെ വിഭാഗീയത തന്നെയാകും സമ്മേളനത്തിൽ പ്രധാന ചര്‍ച്ചയാവുക. പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ അടക്കം വലിയ തലവേദനയാകും നേതൃത്വത്തിന് ഉണ്ടാവുക.

YouTube video player

ഇന്നുമുതൽ ശനിയാഴ്ച്ചവരെയാണ് സി പി ഐ കൊല്ലം ജില്ലാ സമ്മേളനം നടക്കുക. 371 പൂർണ്ണ പ്രതിനിധികളും 34 പകരം പ്രതിനിധികളും ഉൾപ്പെടെ 405 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ഇസ്മായിൽ, കാനം പക്ഷം തമ്മിൽ പോരടിക്കുന്ന ജില്ലയിലെ സമ്മേളനത്തിൽ വാക് പോരുകൾ കനക്കാനാണ് സാധ്യത. പുതിയ ജില്ലാ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിലടക്കം ഈ മത്സരമുണ്ടാകും. സ്ഥാനമൊഴിയുന്ന മുല്ലക്കര രത്നാകരന് പകരം സംസ്ഥാന കൗണ്‍സിൽ അംഗമായ ആർ. രാജേന്ദ്രനെ കൊണ്ടുവരാനാണ് കാനം അനുകൂലികളുടെ ലക്ഷ്യം. പ്രായപരിധി ചൂണ്ടിക്കാട്ടി ഇത് എതിര്‍ക്കാനാണ് ഇസ്മായീൽ പക്ഷത്തിന്റെ നീക്കം. ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായ ജി ലാലുവിനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഇവരുടെ നീക്കം. 

പി. എസ് സുപാൽ, ജി.എസ് ജയലാൽ എന്നിവര്‍ക്കും സാധ്യതയുണ്ട്. ജില്ലയിലെ സിപിഐ മന്ത്രിയായ ചിഞ്ചു റാണി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർക്ക് നേരെ വലിയ വിമര്‍ശനങ്ങൾ ഉണ്ടായേക്കും. മന്ത്രിയുടെ പ്രവര്‍ത്തനങ്ങൾ പോരെന്നാണ് പല പാര്‍ട്ടി നേതാക്കളുടേയും അഭിപ്രായം. സര്‍ക്കാരിനെതിരെ വലിയ ജനകീയ സമരങ്ങൾ ഉണ്ടാകുന്പോൾ പോലും കാനം രാജേന്ദ്രൻ പലപ്പോഴും മൗനം പാലിക്കുന്നതും സമ്മേളനത്തിൽ വലിയ ചര്‍ച്ചക്കിടയാക്കും.

സർക്കാരിന് ധൂർത്തും ധാരാളിത്തവും, മുന്നണി മധ്യവർഗത്തിന് പിന്നാലെ: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ വിമർശനം

സംസ്ഥാന സർക്കാരിന് ധൂർത്തെന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും മുന്നണിക്കുമെതിരായ വിമർശനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. 

അടിസ്ഥാന വർഗ്ഗത്തെ വിട്ട് മധ്യവർഗ്ഗത്തിന് പിന്നാലെ പായുകയാണ് മുന്നണിയും സർക്കാരുമെന്നാണ് മറ്റൊരു വിമർശനം. വികസന കാഴ്ചപ്പാടുകൾക്ക് ഇടതു മുഖം നഷ്ടമാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്. മുതിർന്ന നേതാവ് ആനി രാജയെ എതിർത്ത് പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശരിയല്ലെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.

കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി ഐ നേതൃത്വം വ്യക്തമായ നിലപാടെടുത്തില്ലെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയെ വിമർശിക്കേണ്ട ഒരു സന്ദർഭത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാകുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു. ഇത് ഗൗരവത്തോടെ കാണണം. സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിർത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്..

പാർട്ടി ജില്ലാസമ്മേളനങ്ങളിലെല്ലാം കാനത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം, സെക്രട്ടറി പിണറായിയുടെ അടിമയായി എന്നാണ്. പാർട്ടി സമ്മേളന കാലത്തെ സഭാസമ്മേളനം ഇത് കൊണ്ട് തന്നെ കാനത്തിനും നിർണായകം. ഭരണം വേണം, ഒപ്പം നിലപാട് വ്യക്തമാക്കണം, പാ‍ർട്ടിയിലെ വിമർശർക്ക് മറുപടി നൽകണം. അതിനാൽ അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം വീണ്ടും സഭ സമ്മേളിച്ച് ചർച്ച നടത്തുമ്പോൾ സിപിഐ എന്ത് നിലപാടെടുക്കും എന്നതും ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നുണ്ട്.