മുതിർന്ന സിപിഐ നേതാവ് സി എ കുര്യൻ അന്തരിച്ചു
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എം എൽ എ ആയിരുന്നു
ഇടുക്കി: മുതിർന്ന സി പി ഐ നേതാവും തോട്ടം തൊഴിലാളി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യൻ അന്തരിച്ചു.
88 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്നാറിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൂന്ന് തവണ പീരുമേട് എം എൽ എ ആയിരുന്നു.
കോട്ടയം - പുതുപ്പള്ളിയിൽ ജനിച്ച കുര്യൻ തോട്ടം മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 1933 ൽ ജനിച്ച സി എ കുര്യന് ഡിഗ്രി കോഴ്‌സിൽ പഠിക്കുമ്പോൾ ബാങ്കിൽ ജോലി നേടി. 1960 ൽ ബാങ്കിലെ ജോലി രാജിവച്ചതിനുശേഷം അദ്ദേഹത്തിന്റെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. വിവിധ ജയിലുകളിൽ 27 മാസം കിടന്ന ഇദ്ദേഹം 1965-66 കാലഘട്ടത്തിൽ 17 മാസം വിയ്യൂർ ജയിലിൽ തടവിലായിരുന്നു.
1977 ൽ സിപിഐയുടെ കീഴിൽ പീരുമേട് നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1980-82 കാലഘട്ടത്തിൽ ആറാമത് കേരള നിയമസഭയിലും 1996-2001 കാലഘട്ടത്തിൽ പത്താം കേരള നിയമസഭയിലും ഇതേ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചു. സി എ കുര്യൻ 1996 ജൂലൈ 17 ന് ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 2001 മെയ് 16 വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നു.
എ.ഐ.ടി.യു.സിയുടെ സ്റ്റേറ്റ് സെക്രട്ടറി, ഓൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ്, ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ക്കാരം പിന്നീട്.