നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജി.സുധാകരന്‍, ഐഷാ പോറ്റി തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ സിപിഎം വിട്ട് യുഡിഎഫ് പാളയത്തിലെത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ നയപരമായ ഇടപെടലുകള്‍ നിര്‍ണായക പങ്കുവഹിച്ചുവെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: സിപിഎമ്മിലെ നേതൃസ്ഥാനങ്ങളിലിരുന്ന ഒരുപറ്റം നേതാക്കള്‍ പാർട്ടിയിൽ നിന്ന് ഇറങ്ങിപ്പോയത് വാർത്തകളിൽ ഇടംപിടിച്ച വോട്ടെടുപ്പ് കാലമാണ് കഴിഞ്ഞുപോയത്. ജി.സുധാകരന്‍, ഐഷാ പോറ്റി, പി.കെ. ശശി, ടി.കെ. ഗോവിന്ദന്‍, പി.വി. കുഞ്ഞിക്കൃഷ്ണന്‍, എ. സുരേഷ് കുമാര്‍, ബി.എന്‍. ഹക്‌സര്‍ ഇങ്ങനെ പോകുന്നു ഈ പട്ടിക. ഇവരില്‍ പലരും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഇത്തരം സാഹചര്യങ്ങളിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപിയുടെ നയപരമായ ഇടപെടൽ വോട്ടെടുപ്പിന് ശേഷവും ചർച്ചയാകുകയാണ്. സംഘടനാരംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഇതിന് കെ സിയെ സഹായിച്ചതെന്നാണ് അണികൾ കരുതുന്നത്. ജി.സുധാകരനെപ്പോലുള്ളവരെ യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കെ.സി. വേണുഗോപാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ പദ്ധതി തുടങ്ങിയിരുന്നുവെന്ന ആരോപണങ്ങളും ഇക്കാലത്ത് സജീവമായിരുന്നു.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യങ്ങളിലൊന്ന് സിപിഎം നേതാക്കളുടെ ഈ കൊഴിഞ്ഞു പോക്ക് തന്നെയായിരുന്നു. മൂന്ന് തവണ കൊട്ടാരക്കരയില്‍ നിന്നുള്ള സിപിഎം എംഎല്‍എയായിരുന്ന ഐഷാ പോറ്റി മൂന്നു പതിറ്റാണ്ടു കാലത്തെ സിപിഎം ബന്ധം ഉപേക്ഷിച്ച് ഈ വര്‍ഷമാദ്യം കോണ്‍ഗ്രസിന്റെ വേദിയിലെത്തിയപ്പോള്‍ ഷാളണിയിച്ച് സ്വീകരിച്ചത് കെ.സി. വേണുഗോപാലും എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ചേര്‍ന്നായിരുന്നു.

മുന്‍മന്ത്രിയും, സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായിരുന്ന ജി.സുധാകരന്‍ അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനു പിന്നിലും കെ.സി.വേണുഗോപാലിന്റെ പേര് ഉയർന്നുകേട്ടു. ഇരുവരും തമ്മിൽ നേരത്തെയും നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. 2024 ഡിസംബറില്‍ നടന്ന സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്ന സമയത്ത് അദ്ദേഹത്തെ കെ.സി. വേണുഗോപാല്‍ വസതിയില്‍ സന്ദര്‍ശിച്ചിരുന്നത് ഇതിന് തെളിവാണ്. ജി. സുധാകരനെ ബിജെപിയിലേക്ക് ആകര്‍ഷിക്കാന്‍ ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചരടുവലി നടക്കുന്ന സമയമായിരുന്നു അത്.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, ജി. സുധാകരന്‍ സിപിഎം വിട്ടപ്പോള്‍ തിരക്കിട്ട് പ്രതികരിക്കാതെ, കാത്തിരുന്ന് കാണുക എന്ന നിലപാടാണ് കെസി സ്വീകരിച്ചത്. പിന്നീട് യുഡിഎഫ് പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിയായതോടെ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തതും കെസി വേണുഗോപാലാണ്. കണ്ണൂരില്‍, സിപിഎം നേതാക്കളായിരുന്ന ടി.കെ. ഗോവിന്ദനെയും പി.വി. കുഞ്ഞിക്കൃഷ്ണനെയും യുഡിഎഫ് സ്ഥാനാര്‍ഥികളാക്കാന്‍ മുന്നിൽ നിന്നത് കെ സി തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. സിപിഎമ്മില്‍ നിന്ന് കടുത്ത ഭീഷണി നേരിട്ട സമയത്ത് ടി.കെ.ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും കൂടെ നിന്നുവെന്നും അവർ പറയുന്നു.

പാര്‍ട്ടി വിട്ടു പോയവരുടെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ സിപിഎം നേതാക്കള്‍ ഏറ്റവുമധികം സമയവും ഊര്‍ജ്ജവും ചിലവഴിക്കേണ്ടി വന്നത്. പ്രത്യേകിച്ച് കണ്ണൂരില്‍ ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും പാര്‍ട്ടി നേതൃത്വത്തിനെതിരെ നിരത്തിയ ആരോപണങ്ങൾ സംസ്ഥാനത്തുടനീളം ചര്‍ച്ചയായി. പ്രചാരണഘട്ടത്തിൽ ഇത് പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നാക്കി മാറ്റിയിരുന്നു കെ സി വേണുഗോപാൽ.