ജനുവരി 10 മുതൽ 12 വരെ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയിൽ രക്ഷാധികാരിയായാണ് ആദ്യ ചുമതല

കോഴിക്കോട്: കോൺഗ്രസില്‍ നിന്നും സിപിഐഎമ്മില്‍ എത്തിയ കെ പി അനിൽകുമാറിന് ആദ്യ ചുമതല നല്‍കി സിപിഎം. സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായാണ് ആദ്യ ചുമതല. സിപിഎമ്മിലെത്തിയതിന് പിന്നാലെയാണ് കെ പി അനിൽകുമാറിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ ചുമതല നൽകിയത്. 

ജനുവരി 10 മുതൽ 12 വരെ നടക്കുന്ന സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക വേദിയിൽ രക്ഷാധികാരിയായാണ് ആദ്യ ചുമതല. എളമരം കരിം, ടി പി രാമകൃഷ്‌ണൻ, മുഹമ്മദ് റിയാസ് തുടങ്ങിയ നേതാക്കൾക്കൊപ്പമാണ് അനിൽകുമാറിന് ആദ്യ ചുമതല നൽകിയത്. 

അതേ സമയം തന്നെ കെ.പി അനില്‍കുമാര്‍ ദേശാഭിമാനി വരിക്കാരനായി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അനില്‍കുമാറിന്‍റെ വീട്ടിലെത്തിയാണ് വരിസംഖ്യ ഏറ്റുവാങ്ങിയത്. അനില്‍കുമാറിന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുളള അവസരം സിപിഎം ഉറപ്പാക്കുമെന്ന് പി. മോഹനന്‍ പറഞ്ഞു. 

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ച ശേഷം കോഴിക്കോട് എത്തിയ കെപി അനില്‍കുമാറിന് പാര്‍ട്ടി ജില്ല സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കിയിരുന്നു.

പാർട്ടി ഏൽപിക്കുന്ന ചുമതല ആത്മാർത്ഥമായി നിർവ്വഹിക്കുമെന്ന് അനില്‍കുമാര്‍‍ അറിയിച്ചു. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണ്. ഡി സി സി പ്രസിഡണ്ടുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡി സി സി പ്രസിഡണ്ട് സ്ഥാനത്തിനായി വാശി പിടിക്കുമോയെന്നും കെ പി അനിൽ കുമാർ ചോദിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona