സിപിഎം സ്ഥാനാർത്ഥി നിർണ്ണയം: രണ്ട് തവണ മത്സരിച്ചവരെ പരമാവധി ഒഴിവാക്കാൻ ധാരണ
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്നു നടന്നത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്ക് ശേഷം സിപിഎം സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത വരുത്താനാണ് സാധ്യത.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിനുള്ള മാനദണ്ഡം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഏകദേശ ധാരണ. രണ്ട് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടന്ന തീരുമാനം പരമാവധി നടപ്പാക്കാനാണ് സെക്രട്ടേറിയറ്റിൻ്റെ നിലവിലെ ധാരണ. അതേസമയം ഏതെങ്കിലും ഒരു മണ്ഡലത്തിൽ വിജയം ഉറപ്പാക്കാൻ സിറ്റിംഗ് എംഎൽഎ വീണ്ടും മത്സരിക്കേണ്ടതുണ്ടെങ്കിൽ അവിടെ വിട്ടുവീഴ്ച ചെയ്യാനും തീരുമാനമായിട്ടുണ്ട്.
മുന്നണിവിപുലീകരണത്തിൻ്റെ ഭാഗമായി കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവും എൽജെഡിയും എൽഡിഎഫിലേക്ക് വന്നതിനാൽ അവർക്കായി സിറ്റിംഗ് സീറ്റുകൾ വിട്ടു കൊടുക്കാനും സീറ്റുകൾ വച്ചു മാറുന്നതടക്കമുള്ള വിട്ടുവീഴ്ചകൾ ചെയ്യുവാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇന്നു നടന്നത്. എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകൾക്ക് ശേഷം സിപിഎം സെക്രട്ടേറിയറ്റ് ചേർന്ന് സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത വരുത്താനാണ് സാധ്യത. രണ്ട് തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ സിപിഎം സിറ്റിംഗ് എംഎൽഎമാരിൽ പലർക്കും വീണ്ടും മത്സരിക്കാൻ അവസരം കിട്ടിയേക്കില്ല. അതേസമയം ധനമന്ത്രി തോമസ് ഐസക്, പൊതുമരാമത്ത് ജി.സുധാകരൻ തുടങ്ങിയവരുടെ കാര്യത്തിൽ ഈ നയം എളുപ്പം നടപ്പാക്കാനും പാർട്ടിക്ക് സാധിക്കില്ല.