ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു

പത്തനംതിട്ട: കൊവിഡ് നിരീക്ഷണത്തിലിരുന്ന പത്തനംതിട്ട തണ്ണിത്തോട്ടെ പെൺകുട്ടിയുടെ വീടാക്രമിച്ച കേസിൽ ആറ് പ്രവർത്തകരെ സിപിഎം സസ്പെന്റ് ചെയ്തു. തണ്ണിത്തോട് സ്വദേശികളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസൺ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

തണ്ണിത്തോട് നിരീക്ഷണത്തിലിരുന്ന വിദ്യാർത്ഥിയുടെ വീടിന് നേരെ കല്ലെറിഞ്ഞത് പാർട്ടിക്കും സർക്കാരിനും മോശം പ്രതിച്ഛായ ഉണ്ടാക്കി. സർക്കാരിന്റെ സത്പേരിന് കളങ്കമുണ്ടാക്കി. ഒരു തരത്തിലും അംഗീകരിക്കാനാകാത്ത പ്രവൃത്തിയായിരുന്നു ഇത്. മനുഷ്യത്വരഹിതമായ പ്രവർത്തി. അതു കൊണ്ടാണ് നടപടി എടുത്തത് എന്നും സി.പി.എം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ആക്രമണം നടത്തിയവര്‍ക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടിന് നേരെ നടന്ന ആക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥിനിക്ക് നേരെ മാത്രമല്ല, കുട്ടിക്കും വീട്ടുകാര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ നേരത്തേ പ്രചാരണം നടന്നിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന് നേര്‍ക്ക് വധഭീഷണി വരെ ഉയര്‍ത്തുന്ന നിലയുണ്ടായി. ഇതിന് പിന്നാലെ ജീവന് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതിനുള്ള പ്രതികാരമായാണ് ആക്രമണം എന്നാണ് വിവരം. ഇതുപോലൊരു രീതി ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഇതിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിൽ വിമർശിച്ചിരുന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുകയും ധാക്ഷിണ്യമില്ലാത്ത നടപടി സ്വീകരിക്കുകയും വേണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. നാട്ടുകാരും ഇത്തരത്തിലുള്ള കുത്സിത പ്രവര്‍ത്തികള്‍ക്കെതിരെ രംഗത്ത് വരണം. സമൂഹത്തിന് എതിരെ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇതിനെതിരെ നാടിന്‍റെ ജാഗ്രത ഉണരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.