സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചു.
കോട്ടയം: ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ, ഉപതെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിൽ നിൽക്കുമ്പോഴും ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദത്തിലടക്കം മുന്നണികൾ തമ്മിൽ വാക്പോര്. കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്ന് യുഡിഎഫും തിരിച്ചടിച്ചു.
ഉമ്മൻചാണ്ടിയുടെ ചികിത്സ മുതൽ പുതുപ്പള്ളിയുടെ വികസനം വരെ ചൂടേറിയ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ പലതായിരുന്നു. ഉമ്മൻചാണ്ടിയെന്ന വികാരം യുഡിഎഫിന് കരുത്താകുമ്പോൾ അതേ ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഇടത് സ്ഥാനാർഥി പോളിംഗ് ദിവസവും ഉന്നയിക്കുന്നത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോൺഗ്രസുകാർ തന്നെയാണെന്നും ജെയ്ക്ക് പറയുന്നു.
ജെയ്ക്ക് സി തോമസ് കുടുംബത്തെ വേട്ടയാടുന്നുവെന്ന് പറഞ്ഞാണ് ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചത്. ആരോഗ്യസ്ഥിതിയും ചികിത്സയും സംബന്ധിച്ച എല്ലാം ഉമ്മൻചാണ്ടിയുടെ ഡയറിയിലുണ്ടെന്നും താൻ മുൻകൈ എടുത്ത് അമേരിക്കയിൽ കൊണ്ടുപോയി ചികിൽസിച്ചതടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറയുന്നു.
പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തിൽ തുടങ്ങി വോട്ടെടുപ്പ് ദിവസവും ചികിത്സാ വിവാദമാണ് നിറഞ്ഞു നിന്നത്. തെരഞ്ഞെടുപ്പിന് ശേഷവും രാഷ്ട്രീയ ആരോപണങ്ങൾ തുടരുമെന്ന് ഇതോടെ ഉറപ്പായി.

