പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറയുന്നു.
തൃശൂര്‍: ചേലക്കരയിൽ അയ്യായിരത്തോളം വോട്ടിന് യുഡിഎഫ് ജയിക്കുമെന്ന് വിഡി സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട്. മുഖ്യമന്ത്രിക്ക് പരാജയഭീതിയെന്നും അദ്ദേഹം പരിഹസിച്ചു. സർക്കാരിനോട് ജനങ്ങൾക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോൽക്കുമെന്ന്. അതാണ് പേരിനു വന്നു പ്രചരണം നടത്തിയത്. കാപട്യങ്ങളുടെ പാർട്ടിയാണ് സിപിഎമ്മെന്നും സതീശൻ പറയുന്നു.
അതേസമയം, ചേലക്കരയിൽ എൽഡിഎഫിന് വൻ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണൻ പ്രതികരിച്ചു. കള്ള പ്രചരണങ്ങൾ വിലപ്പോവില്ല. ദുഷ്പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, ഉറച്ച വിജയ പ്രതീക്ഷ, ഭൂരിപക്ഷം അവരുടെ വിശ്വാസം മാത്രമെന്നും യു പ്രദീപ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. മത്സരം കടുത്ത് എന്നത് എതിരാളികളുടെ പ്രചാരണം മാത്രമാണ്. അത് ആശയകുഴപ്പം സൃഷ്ടിക്കാനാണെന്നും വിഡി സതീശന് മറുപടിയായി പ്രദീപ് പറഞ്ഞു.
5000 വോട്ട് ലീഡ് എന്നത് അവരുടെ വിശ്വാസമാണ്. ഞങ്ങൾക്ക് നാടിന്റെ പൾസ് അറിയാം, അതിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്. സരിന്റെ വരവ് ഗുണമായി മാറും. അതിനിടെ, 5000ത്തിന് മുകളിൽ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ചേലക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും പ്രതികരിച്ചു. മണ്ഡലത്തിൽ ബിജെപിക്ക് അനുകൂല സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിന്‍റെ ചരിത്രത്തിൽ ഇന്നേവരെ കാണാത്ത കാടിളക്കിയ പ്രചാരണത്തിനാണ് ഇന്ന് പരിസമാപ്തിയാകുന്നത്. ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടി, വിവാദങ്ങളിൽ കരുതലോടെ പ്രതികരിച്ചുമായിരുന്നു സിറ്റിംഗ് സീറ്റ് നിലനിർത്താനുള്ള ഇടതുമുന്നണി പ്രചാരണം. ഭരണ വിരുദ്ധ വികാരത്തിലൂന്നി, നേതാക്കൾ മുഴുവൻ സമയവും ബൂത്ത് തലം വരെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുമായിരുന്നു യുഡിഎഫ് ക്യാമ്പ് നീങ്ങിയത്.
ബിജെപിയും പ്രചാരണത്തിൽ ഇരുമുന്നണികൾക്കും ഒപ്പത്തിനൊപ്പം പിടിച്ചു. വൈകിട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം. രമ്യ ഹരിദാസിനൊപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനും, യുആര്‍ പ്രദീപിനായി പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിനും കൊട്ടിക്കലാശത്തിൽ അണിനിരക്കും.
അതിനിടെ, പാലക്കാട്ട് ഉപതെരഞ്ഞെടുപ്പിൽ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തികൊണ്ടാണ് യുഡിഎഫും എൻഡിഎയും ഇന്ന് ട്രാക്ടര്‍ മാര്‍ച്ചുകള്‍ നടത്തുന്നത്. രാവിലെ 7.30ന് യുഡിഎഫ് നേതൃത്വത്തിൽ കണ്ണാടിയിൽ നിന്ന് ആരംഭിക്കുന്ന കർഷകരക്ഷാ ട്രാക്ടർ മാർച്ച് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.
നെല്ലിന്റെ സംഭരണം പാളിയതടക്കം കർഷകരുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചാണ് മാർച്ച്.രാവിലെ 10.30ന് ബിജെപിയുടെ നേതൃത്വത്തിലും കർഷക വിഷയങ്ങൾ ഉന്നയിച്ചുള്ള ട്രാക്ടർ മാർച്ച് നടത്തുന്നുണ്ട്. കണ്ണാടി പാത്തിക്കലിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് നടൻ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സമാപന സമ്മേളനത്തിലും പങ്കാളിയാകും.
