പിണറായി സർക്കാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജനങ്ങൾക്ക് നൽകിയ സേവനങ്ങളെ പ്രതിരോധിക്കാൻ ശബരിമല വിഷയത്തിലൂടെ പ്രതിപക്ഷത്തിന് കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ ന്യൂസ് അവറിൽ പറഞ്ഞു
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാട്ടികൾ ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെ ഭയക്കുന്നില്ലെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. സർക്കാരിനെതിരെ മറ്റൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തത് കൊണ്ടാണ് പ്രതിപക്ഷ പാട്ടികൾ ശബരിമല വിഷയം ഉയത്തിക്കാട്ടുന്നതെന്നും ഇത്തരം ആരോപണങ്ങളെ സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രതിരോധിക്കുമെന്നും ആനത്തലവട്ടം ആനന്ദൻ ന്യൂസ് അവറിൽ പറഞ്ഞു.
ശബരിമലയിലെ ക്രമസമാധാനവും ഭക്തരുടെ വിശ്വാസ സംരക്ഷണവുമെല്ലാം വളരെ നല്ല രീതിയിൽ തന്നെയാണ് എൽഡിഎഫ് സർക്കാർ നിർവ്വഹിച്ചത്. അയ്യപ്പനെ കാണാൻ എത്തുന്നവർക്ക് ഒരു പോറൽ പോലൂം ഏൽക്കാതിരിക്കാനാണ് 15000ത്തോളം പൊലീസുകാരെ ശബരിമലയിൽ വിന്യസിച്ചത്. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാനും ഭക്തരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാനും വേണ്ട എല്ലാ നടപടികളും സർക്കാർ കൊക്കൊണ്ടിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇടതുപക്ഷത്തിന് കഴിയുമെന്നും അതിനാൽ പ്രതിപക്ഷ പാർട്ടികൾ ശബരിമലയെ പ്രചാരണ വിഷയമാക്കുന്നതിനെ ഇടതുപക്ഷം ഭയക്കുന്നില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
രാജ്യം ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരുന്നത്. അല്ലാതെ ശബരിമലയിലെ തന്ത്രിയെ തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പല്ല. കഴിഞ്ഞ അഞ്ച് വർഷത്തെ കേന്ദ്ര സർക്കാർ ഭരണവും അവരുടെ വാഗ്ദാന ലംഘനങ്ങളുമാണ് ചർച്ചയാവേണ്ടത്. ജനങ്ങളുടെ പ്രശ്നങ്ങളാണ് തെരഞ്ഞടുപ്പിൽ ഇടതുപക്ഷം ഉയർത്തിക്കാട്ടുകയെന്നും ആനത്തലവട്ടം ആനന്ദൻ ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു.
പ്രതിപക്ഷം ശബരിമല ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ പിണറായി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരിക്കും ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. പിണറായി സർക്കാർ കഴിഞ്ഞ മൂന്നു വർഷത്തിനിടെ ജനങ്ങൾക്ക് നൽകിയ സേവനങ്ങളെ പ്രതിരോധിക്കാൻ ശബരിമല വിഷയത്തിലൂടെ പ്രതിപക്ഷത്തിന് കഴിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ ന്യൂസ് അവറിൽ പറഞ്ഞു
