സിപിഎം കോഴിക്കോട് പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് പി.മോഹനൻ
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സിപിഎം പൊതുസമ്മേളനം ഉപേക്ഷിക്കില്ല. പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തും. ബീച്ചിൽ നടക്കുന്ന സമ്മേളനം 2000 കേന്ദ്രങ്ങളിൽ തൽസമയം കാണിക്കും
കോഴിക്കോട്: ബീച്ച് റോഡിൽ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്നും പകരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും ജില്ലാ സെക്രട്ടറി പി.മോഹനൻ അറിയിച്ചു. ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സിപിഎം സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നിയന്ത്രണങ്ങളില്ലാത്ത തുടരുന്നതിനെതിരെ ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടെ പാർട്ടി പൊതുസമ്മേളനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
പി.മോഹനൻ്റെ വാക്കുകൾ -
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സിപിഎം പൊതുസമ്മേളനം ഉപേക്ഷിക്കില്ല. പൊതുസമ്മേളനം കർശന നിയന്ത്രണങ്ങളോടെ നടത്തും. ബീച്ചിൽ നടക്കുന്ന സമ്മേളനം 2000 കേന്ദ്രങ്ങളിൽ തൽസമയം കാണിക്കും. സമുദ്ര ഓഡിറ്റോറിയത്തിലെ പ്രതിനിധികളുടെ എണ്ണം ക്രമീകരിക്കും. സമ്മേളനത്തിൻ്റെ അവസാന ദിവസമായതിനാൽ ഇന്ന് കൂടുതൽ പ്രതിനിധികൾ ഉണ്ടാവില്ല. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കാനുള്ള ഒരു ശ്രമവും ഇതുവരെ പാർട്ടിയിൽ നിന്നുണ്ടായിട്ടില്ല. സിപിഎം സമ്മേളനങ്ങളിൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു എന്ന പ്രചാരണം തെറ്റാണ്.