സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് അജയകുമാർ സിപിഐക്കും ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. സിപിഐക്ക് ഒറ്റയ്ക്ക് ജയിക്കാനാവില്ലെന്നും വിജയങ്ങളുടെ ക്രെഡിറ്റ് മാത്രം എടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 

പാലക്കാട്: സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറി കൊണ്ടിരിക്കുന്നതെന്നാണ് അജയകുമാറിന്‍റെ രൂക്ഷ വിമർശനം. ദീർഘകാലമായി സിപിഎം - സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയകുമാർ. തോറ്റാൽ അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപിഐക്കുമാണ് എന്നതാണ് സമീപനം. ഉത്തരം താങ്ങുന്നത് പല്ലിയാണ് എന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളത്

കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും എസ് അജയകുമാർ ചോദിച്ചു.

വെള്ളാപ്പള്ളിക്കെതിരെ സിപിഐ വിമർശനം

വെള്ളാപ്പള്ളി നടേശനെതിരെ പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റിയിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. വെള്ളാപ്പള്ളിയെ ചുമക്കുന്നത് ഇടതുമുന്നണിക്കു ബാധ്യതയാകുമെന്നാണ് സിപിഐ വിമർശനം. എസ്‌എൻഡിപി യോഗം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. അത്തരം ഇടപെടലല്ല ഇപ്പോൾ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിന് കീഴിൽ നടക്കുന്നത്. അവരുമായുള്ള ചങ്ങാത്തം മതന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിനെതിരെ സംശയമുയരാൻ ഇടയാക്കും. അതിനാൽ വിഷയത്തിൽ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ നിർദേശമുയർന്നു.