കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാ ആര്യമാൻ സിന്ധ്യയ്ക്ക് മധ്യപ്രദേശിലെ പര്യടനത്തിനിടെ വാഹനാപകടത്തിൽ പരിക്കേറ്റു. ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ആളുകളെ അഭിവാദ്യം ചെയ്യുമ്പോൾ ഡ്രൈവർ ബ്രേക്കിട്ടതിനെ തുടർന്ന് നെഞ്ചിൽ ഇടിക്കുകയായിരുന്നു.
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ പര്യടനം നടത്തുന്നതിനിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മകൻ മഹാ ആര്യമാൻ സിന്ധ്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച പിച്ചോർ നിയമസഭാ മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ഓടുന്ന കാറിന്‍റെ സൺറൂഫിലൂടെ പുറത്തേക്ക് നിന്ന് ആളുകളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമായത്. ബ്രേക്ക് ഇട്ട ആഘാതത്തിൽ മഹാ ആര്യമാന്‍റെ നെഞ്ച് സൺറൂഫിൽ ശക്തമായി ഇടിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ കാര്യമായ അസ്വസ്ഥതകൾ തോന്നിയില്ലെങ്കിലും പിന്നീട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ശിവപുരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിൽ ഇസിജി, എക്സ്-റേ പരിശോധനകൾക്ക് അദ്ദേഹത്തെ വിധേയനാക്കി. പേശികൾക്കേറ്റ പരിക്കാണെന്നും മറ്റ് ആന്തരിക പരിക്കുകൾ ഇല്ലെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. വേദന സംഹാരികളും നെഞ്ചിന് താങ്ങ് നൽകുന്നതിനായി പ്രത്യേക ബെൽറ്റും ധരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 40 മിനിറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം അദ്ദേഹം വിശ്രമത്തിനായി ടൂറിസ്റ്റ് വില്ലേജിലേക്ക് മടങ്ങി.
അപകടത്തെത്തുടർന്ന് അശോക് നഗർ ജില്ലയിലെ ചന്ദേരിയിൽ നിശ്ചയിച്ചിരുന്ന ആര്യമാന്‍റെ പൊതുപരിപാടികൾ റദ്ദാക്കി. മഹാ ആര്യമാന് വിശ്രമം ആവശ്യമായതിനാൽ സന്ദർശനം മാറ്റിവെച്ചതായും അദ്ദേഹം ഉടൻ തിരിച്ചെത്തുമെന്നും പ്രാദേശിക എംഎൽഎമാർ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ശിവപുരിയിൽ എത്തിയത്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത പടർന്നതോടെ വലിയ തോതിലുള്ള ബിജെപി പ്രവർത്തകരും സിന്ധ്യ അനുകൂലികളും ആശുപത്രി പരിസരത്ത് തടിച്ചുകൂടി. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസിനെ വിന്യസിക്കേ സാഹര്യവും ഉണ്ടായി.


