'കരുവന്നൂർ പ്രതികളെ സഹായിച്ച് സിപിഎം നേതാക്കൾ, മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്'; ഇഡി റെയ്ഡ് തുടരുന്നു
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ സർവ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയാണ്.

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി. ചില പ്രമുഖരുടെ മാനേജർ മാത്രമായ സതീഷ് കുമാറിന്റെ അക്കൌണ്ട് വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും ഇ ഡി പറയുന്നു. ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സതീഷ് കുമാരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരിശേധന. ഇയാൾ കള്ളപ്പണം വെളുപ്പിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥലത്തിൽ അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂർ അയ്യന്തോള്‍ സർവ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് പുരോഗമിക്കുന്നത്. അയ്യന്തോള്‍ സഹകരണബാങ്കിൽ നിന്നും 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവിൽ കഴിയുന്ന അനിൽ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനിൽ കുമാറിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.
കരുവന്നൂർ കള്ളപ്പണ കേസിൽ പുതിയ നീക്കമാണ് ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് തൃശൂരിലും എറണാകുളത്തുമായി ഒമ്പത് ഇടങ്ങളിലാണ് ഓരേ സമയം റെയ്ഡ് നടക്കുന്നത്. ഒളിവിലുള്ള തൃശൂർ സ്വദേശി അനിൽ കുമാർ ബെനാമി വായ്പയായി തട്ടിയത് 18.5 കോടിയാണെന്നും ഇഡി വെളിപ്പെടുത്തുന്നു. കഴിഞ്ഞ 8 വർഷമായി ഇയാൾ ഒളിവിലാണ്. തൃശ്ശൂരിൽ പല പേരുകളിലായി ഇയാൾ താമസിക്കുന്നുണ്ട്. അനിൽ കുമാറിന് സഹായം ചെയ്യുന്നത് സിപിഎം നേതാക്കളാണെന്നും ഇ ഡി ആരോപിക്കുന്നു.
എം കെ കണ്ണനെയും ബാങ്ക് സെക്രട്ടറിയേയും വിളിച്ചു വരുത്തിയ ശേഷമാണ് തൃശൂർ സർവീസ് സഹകരണ ബാങ്കിൽ പരിശോധന നടത്തുന്നത്. പരിശോധനാ വിവരം പുറത്ത് വന്നതോടെ, അയ്യന്തോൾ ബാങ്കിൽ നിന്ന് നിക്ഷേപം പിൻവലിക്കാൻ ആളുകൾ കൂട്ടത്തോടെ എത്തുകയാണ്.
സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു