നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരുത്തൽ നിർദേശങ്ങളുമായി സിപിഎമ്മിന്‍റെ രണ്ടാം നിര നേതൃത്വം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തിരുത്തൽ നിർദേശങ്ങളുമായി സിപിഎമ്മിന്‍റെ രണ്ടാം നിര നേതൃത്വം. പാർട്ടി അണികളെ കേട്ടു മാത്രമെ മുന്നോട്ട് പോകാനാകു എന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിലെ യുവനിര വ്യക്തമാക്കി. ബ്രാഞ്ച് തലം മുതൽ അഭിപ്രായ രൂപീകരണത്തിനും നിർദ്ദേശമുയർന്നിട്ടുണ്ട്. വിമർശനങ്ങളെ മുൻവിധിയില്ലാതെ സമീപിക്കണമെന്നും തുറന്ന അഭിപ്രായ പ്രകടനങ്ങൾക്ക് ഇടമൊരുക്കണമെന്നുമാണ് ആവശ്യം. അണികൾക്കിടയിൽ വിശ്വാസം നഷ്ടപ്പെട്ടെന്നും പതിവ് ശൈലിയിലെ വിലയിരുത്തൽ പറ്റില്ലെന്നും തുറന്ന് പറഞ്ഞ് നേതാക്കൾ കണക്ക് മാത്രം നോക്കി പോയാൽ കാര്യം നടക്കില്ലെന്ന് തുറന്നടിച്ചു.
വലിയ തിരിച്ചടിയാണ് കേരളത്തിൽ ഇടതുമുന്നണി നേരിട്ടത്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് കടന്നുകൂടാനുള്ള എല്ലാ നീക്കങ്ങളും പാളിയിരുന്നു. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നാണ് നിലവില്‍ ഏവരും ഉറ്റുനോക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ശേഷം ഈ സ്ഥാനം ഏറ്റെടുക്കുമോ എന്ന് വ്യക്തമല്ല. പിണറായി താത്പര്യക്കുറവ് അറിയിച്ചാൽ മാത്രമേ മറ്റൊരാളെ പരിഗണിക്കൂ. പിണറായി ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനെയാവും പ്രതിപക്ഷ നേതാവായി പരിഗണിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടാവുക. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും ധനകാര്യ മന്ത്രിയുമായിരുന്ന കെ എൻ ബാലഗോപാലിനെ പരിഗണിക്കുമോ അതോ ആദ്യത്തെ ഒന്നോ രണ്ടോ വർഷം പിണറായി തന്നെ ആ സ്ഥാനം ഏറ്റെടുത്ത ശേഷം ഒഴിയുമോ എന്നാണ് ഇനി അറിയാനുള്ളത്. ഭരണപക്ഷ നിലയിൽ വൻ സംഖ്യ അപ്പുറത്തുള്ളപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ടത് കരുത്തനായ നേതാവാണെന്ന ചർച്ചക്കൊടുവിൽ പിണറായി തന്നെ പ്രതിപക്ഷ നേതാവാകാനും സാധ്യതയുണ്ട്. ഇടതുമുന്നണിയോഗം ഇന്ന് രാവിലെ 11 മണിക്ക് നടക്കും.


