ഷാഫിയെ അപായപ്പെടുത്താൻ സി പി എമ്മിലെ പൊലീസ് ഫ്രാക്ഷനും നേതാക്കളും ഗൂഢാലോചന നടത്തി. ഷാഫിക്കെതിരായ ആക്രമണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു

കോഴിക്കോട്: ഷാഫി പറമ്പിൽ എം പിക്കെതിരായ പൊലീസ് അതിക്രമത്തിന് ശേഷം സി പി എം നുണ പ്രചരണം നടത്തുന്നുവെന്ന് ടി സിദ്ദിഖ് എം എൽ എ. സി പി എം നേതാക്കൾ നുണ പറയുമ്പോൾ ഒരു നുണയിൽ ഉറച്ചു നിൽക്കണമെന്നും, സെക്കൻഡ് വച്ച് നുണ പറയുന്ന നിലയിലാണ് സി പി എമ്മിന്‍റെ അവസ്ഥയെന്നും സിദ്ദിഖ് പരിഹസിച്ചു. സർജറി നടത്തുന്നതിന് മുമ്പേ മീശയും താടിയും മാറ്റിയില്ലെന്നാണ് ഇപ്പോഴത്തെ ആരോപണം. മൂക്കിനകത്ത് സർജറി നടത്തുമ്പോൾ മീശമാറ്റണോ? ഇത് പ്രചരിപ്പിക്കുന്നവർ ഡോക്ടറോടെങ്കിലും ചോദിക്കണ്ടേയെന്നും സിദ്ദിഖ് പരിഹസിച്ചു. ഏത് പ്രശ്നത്തിലേക്കും ഷാഫിയെ വലിച്ചിഴയ്ക്കുന്നത് സി പി എമ്മിന്‍റെ സംഘടനാ ദൗർബല്യം കാരണമാണ്. ഷാഫിയെ അപായപ്പെടുത്താൻ സി പി എമ്മിലെ പൊലീസ് ഫ്രാക്ഷനും നേതാക്കളും ഗൂഢാലോചന നടത്തി. ഷാഫിക്കെതിരായ ആക്രമണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ടി സിദ്ദിഖ് ആവശ്യപ്പെട്ടു.

ശബരിമലയിൽ നടന്നത് വലിയ ഗൂഢാലോചന

ശബരിമലയിലെ സ്വർണകൊള്ള കേരളം രൂപം കൊണ്ടതിന് ശേഷം ഔദ്യോഗിക തലത്തിൽ നടന്ന ഏറ്റവും വലിയ കൊള്ളയാണെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. നിയമസഭയിൽ 4 ദിവസം പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ശബരിമലയിൽ നടന്നത് വലിയ ഗൂഢാലോചനയ്ക്ക് ശേഷമുള്ള കൊള്ളയാണെന്നും സി പി എം വിശ്വാസത്തെ തകർക്കുന്നുവെന്നും ടി സിദ്ദിഖ് കൂട്ടിച്ചേർത്തു. പൊലീസ് സംരക്ഷണയിൽ ആക്ടിവിസ്റ്റുകളെ കയറ്റി. തന്ത്രിമാർക്കെതിരെ പരസ്യമായി പ്രസംഗിച്ച ആളാണ് പിണറായി. ശബരിമലയിലെ സ്വർണക്കൊള്ള പ്രശ്നം ഏറെ ഗൗരവകരമാണ്. ദേവസ്വം മന്ത്രി രാജി വെക്കാനും നിലവിലെ ദേവസ്വം ബോർഡിനെ പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കണം. എല്ലാകാലത്തും സി പി എം എടുത്തിട്ടുള്ള നിലപാട് വിശ്വാസികൾക്കെതിരാണെന്നും ടി സിദ്ദിഖ് അഭിപ്രായപ്പെട്ടു.

രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന പൊലീസ്: പ്രതിപക്ഷ നേതാവ്

ഗൂഡാലോചന നടത്തി മനപൂര്‍വമായാണ് ഷാഫി പറമ്പില്‍ എം പിയെ പൊലീസ് ആക്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആയിരത്തില്‍ അധികം പേരുണ്ടായിരുന്ന യു ഡി എഫ് പ്രകടനത്തെ പൊലീസ് തടുത്ത് നിര്‍ത്തുകയായിരുന്നു. അന്‍പതു പേര്‍ മാത്രമുണ്ടായിരുന്ന സി പി എമ്മുകാരെയായിരുന്നു പൊലീസ് മാറ്റേണ്ടിയിരുന്നത്. യു ഡി എഫുകാരെ തടുത്ത് നിര്‍ത്തിയിട്ടാണ് എസ് പി പറഞ്ഞതു പോലെ ലാത്തി ചാര്‍ജിന് ഉത്തരവില്ലാതെ പൊലീസുകാര്‍ തലയ്ക്കും മുഖത്തും അടിച്ചത്. ഡി വൈ എസ് പിയാണോ ഗ്രനേഡ് എറിയുന്നത്? ആള്‍ക്കൂട്ടത്തിനു നേരെയല്ല ഗ്രനേഡ് എറിയേണ്ടത്. അതിനൊക്കെ ഒരു നടപടിക്രമമുണ്ട്. ആളില്ലാത്ത സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ് അതിന്റെ പുക കൊണ്ടിട്ടാണ് ആളുകള്‍ പിരിഞ്ഞു പോകുന്നത്. ഒരു പ്രവര്‍ത്തകന്റെ മുഖത്തേക്കാണ് ഗ്രനേഡ് എറിഞ്ഞത്. മുഖമാണ് തകര്‍ന്നു പോയത്. ഒരു സീനിയര്‍ ഉദ്യോഗസ്ഥനാണ് ഗ്രനേഡ് എറിഞ്ഞത്. സീനിയര്‍ ഉദ്യോഗസ്ഥന്‍ ഗ്രനേഡ് എറിയുന്നത് ആദ്യമായാണ് കാണുന്നത്. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണ്. അതൊക്കെ കൈകാര്യം ചെയ്യും. ഷാഫി പറമ്പിലിനെ ആക്രമിക്കാന്‍ നടത്തിയ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പിലിനെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.