സിപിഐഎം പ്രവർത്തകരും നേതാക്കളും ഉൾപ്പെടുന്ന ലഹരി കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധികാരത്തിൻ്റെ തണലിൽ കേരളത്തിൽ ലഹരി മാഫിയ ആറാടുകയാണെന്നും ബിജെപി
തിരുവനന്തപുരം:സിപിഐഎം ൻ്റെ ഒത്താശയോടെ കേരളത്തിൽ ലഹരി മാഫിയ അഴിഞ്ഞാടുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ലഹരി മാഫിയയ്ക്ക് എതിരെ പോലീസിനെപ്പോലും സമീപിക്കാൻ കഴിയാത്ത ദുരവസ്ഥയാണ് മലയാളികൾ അനുഭവിക്കുന്നതെന്ന് കേരള ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തിരുവനന്തപുരം വെഞ്ഞാറമൂടിൽ ലഹരി മാഫിയയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകിയ അമ്മയ്ക്കും മകൾക്കും പോലീസ് തന്നെ വിവരം ചോർത്തി നൽകിയതിനാൽ ക്രൂരമായ മർദ്ദനമാണ് ലഹരി മാഫിയ സംഘത്തിൽ നിന്നും നേരിട്ടത്. ഇതിനെതിരെ വീണ്ടും പോലീസിനെ സമീപിച്ചപ്പോൾ കേസെടുക്കാൻ കഴിയില്ലെന്ന സമീപനമാണ് പിണറായിയുടെ പോലീസ് സ്വീകരിച്ചത്. ലഹരി ഗുണ്ടാ സംഘത്തെ പേടിച്ച് സ്കൂളിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടി.
സിപിഐഎം നേതാവും അലപ്പുഴ കൗൺസിലറുമായ ഷാനവസിൻ്റെ വാഹനത്തിലാണ് കൊല്ലത്ത് ലഹരിക്കടത്ത് നടന്നത്. രണ്ട് ലോറികളിലായി ഒരു കോടി വിലവരുന്ന 1.25 ലക്ഷം പാൻമസാല പാക്കറ്റുകളാണ് കടത്തിയത്. വാഹനം നൽകി എന്നല്ലാതെ ലഹരി കടത്തുമായി ബന്ധമില്ലെന്നായിരുന്നു ഷാനവാസിൻ്റെ വിശദീകരണം. എന്നാൽ പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നതിനുള്ള തെളിവുകൾ പിന്നാലെ പുറത്ത് വന്നു. വിവാദമായതോടെ സിപിഐഎം പേരിന് നടപടി എടുത്തെങ്കിലും നഗരസഭാ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും ഇയാളെ പുറത്താക്കാൻ പാർട്ടി തയ്യാറായിട്ടില്ല.
ആലപ്പുഴ എടത്വയിൽ പൊതു വഴിയിൽ പരസ്യമായി മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് സിപിഐഎം പത്തനംതിട്ട മുൻസിപ്പൽ കൗൺസിലർ വി ആർ ജോൺസണും എസ്എഫ്ഐ നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ശരത് ശശിധരനും കഴിഞ്ഞ ദിവസം അറസ്റ്റിലായി.സിപിഐഎം പ്രവർത്തകരും നേതാക്കളും ഉൾപ്പെടുന്ന ലഹരി കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അധികാരത്തിൻ്റെ തണലിൽ കേരളത്തിൽ ലഹരി മാഫിയ ആറാടുകയാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു

