കമറുദീൻ എംഎൽഎക്കെതിരെ സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്, തട്ടിപ്പിനിരയായവരെ അണിനിരത്തി ഇന്ന് പ്രതിഷേധസമരം
പയ്യന്നൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ നേതൃത്യത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. എംഎൽഎക്കെതിരെ കഴിഞ്ഞ ദിവസം 4 പരാതികൾ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു.
കണ്ണൂര്‍: കണ്ണൂരിൽ മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീനെതിരെ നിക്ഷേപ തട്ടിപ്പിൽ പരാതി നൽകിയവരെ അണിനിരത്തി സിപിഎം പ്രത്യക്ഷ സമരത്തിലേക്ക്. പയ്യന്നൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍റെ നേതൃത്യത്തിലാണ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുക. എംഎൽഎക്കെതിരെ കഴിഞ്ഞ ദിവസം 4 പരാതികൾ പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇവരെയും കുടുംബാംഗങ്ങളെയും അണിനിരത്തിയാണ് പ്രതിഷേധം.
അതിനിടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ മധ്യസ്ഥ ചർച്ചക്ക് വിളിപ്പിച്ച് കാസർകോട്ടെ മുസ്ലീം ലീഗ് ജില്ലാ ട്രഷറർ മാഹിൻ ഹാജിയും സംഘവും ക്രൂരമായി മർദ്ദിച്ചെന്ന ജ്വല്ലറി പിആർഒ മുസ്തഫയുടെ പരാതിയിൽ മാഹിൻ ഹാജി ഉൾപ്പെടെ 10 പേർക്കെതിരെ കേസെടുത്തു. വീടും സ്ഥലവും എഴുതി നൽകാൻ ആവശ്യപ്പെട്ട സംഘം ഭാര്യയേയും മക്കളേയും പച്ചക്ക് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എം സി കമറുദ്ദീൻ എംഎൽഎയെ സംരക്ഷിക്കാൻ ജീവനക്കാരെ ബലിയാടാക്കുകയാണെന്നും മുസ്തഫ പറഞ്ഞു.
ജ്വല്ലറി നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനെന്ന പേരിലാണ് ഇന്നലെ ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി മേൽപ്പറമ്പിലെ സ്വന്തം വീട്ടിലേക്ക് ജ്വല്ലറി ജനറൽ മാനേജർ സൈനുലാബുദ്ദീനേയും പിആർഒ മുസ്തഫയേയും വിളിച്ചുവരുത്തിയത്. മുസ്ലീംലീഗ് സംസ്ഥാന നേതൃത്വമാണ് മാഹിൻ ഹാജിയെ മധ്യസ്ഥ ചർക്കക്ക് ചുമതലപ്പെടുത്തിയത്. എന്നാൽ മധ്യസ്ഥ ചർച്ചക്ക് പകരം വീടും സ്വത്തും എഴുതി നൽകാൻ ആവശ്യപ്പെട്ട് മാഹിൻ ഹാജിയും സംഘവും ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നും മുസ്തഫ പ്രതികരിച്ചു.