പുന്നപ്ര ലോക്കൽ സമ്മേളനത്തിലെ തർക്കം ഒടുവിൽ വീടു കയറി ആക്രമണം വരെയെത്തി; ബ്രാഞ്ച് സെക്രട്ടറിക്കടക്കം പരിക്ക്
പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മൊഴി എടുത്തെങ്കിലും കേസ് എടുത്തിട്ടില്ല. വിഭാഗീയത രൂക്ഷമാകാതിരിക്കാൻ പാർട്ടി നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തുന്നുണ്ട്.
ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ സിപിഎം(CPM) ലോക്കൽ സമ്മേളനത്തിലെ തർക്കത്തെ തുടർന്ന് വീടുകയറിയുള്ള ആക്രമണത്തിൽ (house attack) ബ്രാഞ്ച് സെക്രട്ടറി അടക്കം നാല് പേർക്ക് പരിക്ക്. സമ്മേളനത്തിൽ വിമത വിഭാഗത്തെ പിന്തുണയ്ക്കാത്തതിനാണ് മർദ്ദിച്ചതെന്ന് പരിക്കേറ്റവർ പറയുന്നു. അതേസമയം, സംഭവം നടന്ന് രണ്ട് ദിവസം ആകുമ്പോഴും പൊലീസ് കേസ് എടുക്കാത്തതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന, പുന്നപ്ര തെക്ക് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക വിഭാഗം പരാജയപ്പെട്ടു. ബദൽ പാനൽ കമ്മിറ്റി പിടിച്ചു. അന്ന് മുതൽ പാർട്ടിക്കുള്ളിൽ പ്രാദേശികമായി തർക്കം രൂക്ഷമാണ്. ഇതിനു പിന്നാലെയാണ്, ഔദ്യോഗിക വിഭാഗത്തിന് ഒപ്പം നിലയുറപ്പിച്ചതിന്‍റെ പേരിൽ പാർട്ടി പ്രവർത്തകരായ ഫ്രെഡിക്കിനും ജാക്സണും മർദ്ദനമേറ്റത്.
നാല് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ ആറംഗം സംഘം, മാരകായുധങ്ങളുമായി മർദ്ദിച്ചെന്നാണ് ഇവർ പറയുന്നത്. പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് മൊഴി എടുത്തെങ്കിലും കേസ് എടുത്തിട്ടില്ല. വിഭാഗീയത രൂക്ഷമാകാതിരിക്കാൻ പാർട്ടി നേതൃത്വം ഇടപെട്ട് അനുനയ നീക്കങ്ങൾ നടത്തുന്നുണ്ട്.