പാർട്ടിയുടെ ഉരുക്ക് കോട്ടയായ കൊല്ലത്തെ തുടർച്ചയായ തോൽവി വല്ലാത്തൊരു നീറ്റലാണ് സിപിഎമ്മിന്. പാർട്ടിയെ തോൽപ്പിക്കുന്നത് ആർഎസ്പിക്കാരൻ പ്രേമചന്ദ്രനാണെന്നത് വേദനയുടെ ആക്കം കൂട്ടുന്നു

കൊല്ലം: ഇത്തവണ കൊല്ലം ലോക്സഭ മണ്ഡലം പിടിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് സിപിഎം. യുഡിഎഫ് സ്ഥാനാർത്ഥി എൻ. കെ പ്രേമചന്ദ്രൻ തന്നെയെന്ന് ഏറെകുറെ ഉറപ്പായതോടെ എംഎൽഎമാരെ ഇറക്കിയുള്ള പരീക്ഷണമാണ് സിപിഎം ആലോചിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

പാർട്ടിയുടെ ഉരുക്ക് കോട്ടയായ കൊല്ലത്തെ തുടർച്ചയായ തോൽവി വല്ലാത്തൊരു നീറ്റലാണ് സിപിഎമ്മിന്. പാർട്ടിയെ തോൽപ്പിക്കുന്നത് ആർഎസ്പിക്കാരൻ പ്രേമചന്ദ്രനാണെന്നത് വേദനയുടെ ആക്കം കൂട്ടുന്നു. മുഖ്യമന്ത്രി പോലും ശത്രുപക്ഷത്ത് നിർത്തുന്ന എൻ കെ പ്രേമചന്ദ്രനെ തളയ്ക്കാൻ 'തലയെടുപ്പുള്ളൊരാളെ നെറ്റിപ്പട്ടം' കെട്ടിയിറക്കാനാണ് സിപിഎം ആലോചിക്കുന്നത്. പക്ഷെ സാക്ഷാൽ എം എ ബേബിയും കെ എൻ ബാലഗോപാലും അടിതെറ്റി വീണിടത്ത് ഇനിയാരെന്നതാണ് ചോദ്യം. 

ഡസൻകണക്കിന് നേതാക്കളുണ്ടെങ്കിലും പറ്റിയ പോരാളിയെ കണ്ടെത്താൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. ഒടുവിൽ ചർച്ചകൾ വഴിവയ്ക്കുന്നത് എംഎൽഎമാരെ ഇറക്കിയുള്ള പരീക്ഷണത്തിലേക്ക്. പട്ടികയിൽ കൊല്ലം എംഎൽഎ എം മുകേഷും, ചവറ എംഎൽഎ സുജിത് വിജയൻപിള്ളയും. മുകേഷിനെ ഇറക്കിയാൽ താരപരിവേഷം ലഭിക്കും. സുജിത്ത് വിജയൻ പിള്ളയെങ്കിൽ കഴിഞ്ഞ തവണ പ്രേമചന്ദ്രന് ചവറയിൽ മാത്രം കിട്ടിയ മുപ്പതിനായിരത്തിനടത്തുള്ള ഭൂരിപക്ഷത്തെ ഇല്ലാതാക്കാം. ഇതാണ് സിപിഎം കണക്കുകൂട്ടലുകൾ. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് ജനപ്രീതിയുള്ള എൻ കെ പ്രേമചന്ദ്രനെതിരെ ഇതേ നാണയത്തിൽ നേരിടാൻ മറ്റൊരു പേര് കൊട്ടാരക്കര മുൻ എംഎൽഎ ഐഷാ പേറ്റിയുടേതാണ്. കൊട്ടരക്കര, കൊല്ലം ലോക്സഭ മണ്ഡലത്തിലല്ലെങ്കിലും മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ഐഷാ പോറ്റി മണ്ഡലത്തിന് സുപരിചിതയാണ്. ഇനി യുവ പോരാളിയെങ്കിൽ പരിഗണനയിലുള്ളത് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപനും സാധ്യത പട്ടികയിലുണ്ട്.

മൂന്നാം വട്ടവും പ്രേമചന്ദ്രൻ, മണ്ഡലം ഉറപ്പിച്ച് ഒരുക്കം തുടങ്ങി ആർഎസ്പി; കിടിലൻ സ്ഥാനാർത്ഥിയെ തേടി ഇടത് പക്ഷം

നിയമസഭ തെരഞ്ഞെടുപ്പ് കണക്കിൽ എൽഡിഎഫ് തന്നെയാണ് മുന്നിൽ. പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിൽ കുണ്ടറ ഒഴികെ എല്ലായിടത്തും ഇടത് എംഎൽഎമാർ. ഇത് സിപിഎമ്മിന്റെ ആത്മ വിശ്വാസം കൂട്ടുന്നുണ്ട്.