വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്.
കൊല്ലം: എംവി ഗോവിന്ദന് രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന് തലോടലുമായി സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ച. വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. കേരളം ബംഗാളാക്കരുതെന്ന മുന്നറിയിപ്പ് അടക്കമുള്ള സമ്മേളന റിപ്പോര്‍ട്ട് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരുന്നു.
സര്‍ക്കാരിന്‍റെയും പാര്‍ട്ടിയുടേയും പ്രവര്‍ത്തനങ്ങളിൽ നടക്കുന്നത് ഇഴകീറി പരിശോധനയാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിൽ പ്രത്യേകിച്ച് ഘടകക്ഷി മന്ത്രിമാരുടെ കാര്യത്തിൽ ചര്‍ച്ചയിൽ പങ്കെടുത്ത പ്രതിനിധികൾക്ക് അത്ര മതിപ്പില്ല. മുഖ്യമന്ത്രിക്കെതിരെ കടന്നാക്രമണങ്ങൾ പ്രതിരോധിക്കാൻ മന്ത്രിമാര്‍ തയ്യാറാകുന്നില്ല. മെറിറ്റും മൂല്യങ്ങളും പറയുന്ന പാര്‍ട്ടി സെക്രട്ടറി പദവികൾ രുമ്പോൾ കണ്ണൂരുകാര്‍ക്ക് വീതിച്ച് നൽകും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ മുതൽ പാര്‍ട്ടി സെന്ററിൽ ഓഫീസ് സെക്രട്ടറി വരെ കണ്ണൂരുകാരല്ലേ എന്ന് പത്തനംതിട്ടയിൽ നിന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധി ചോദിച്ചു. നല്ല കാര്യങ്ങൾ നടക്കുന്നതിനിടെ വെള്ളത്തിൽ നഞ്ച് കലക്കും പോലെ ചെയ്യുന്ന ചില കാര്യങ്ങൾ സര്‍ക്കാരിന്റെ പ്രതിച്ഛായയാകെ തകര്‍ക്കുകയാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനിടക്ക് പിഎസ്‍സി അംഗങ്ങളുടെ ശമ്പളം പരിഷ്കരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. വൻകിട വ്യവസായം വരുന്നത് നല്ലതാണ്. പരമ്പരാഗത തൊഴിൽ മേഖലകളെ തകര്‍ത്താൽ തെരഞ്ഞെടുപ്പിൽ പോലും തിരിച്ചടി ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചു പിപി ചിത്തഞ്ജൻ. നേതാക്കളുടെ സ്വത്ത് വിവരം പരിശോധിക്കണമെന്നും ആവശ്യമുയർന്നു.
നേതാക്കളും പാര്‍ട്ടി ഘടകങ്ങളും ജനങ്ങളിൽ നിന്ന് അകലുന്നതിലെ ആശങ്കയും ബംഗാൾ മോഡൽ ആവര്‍ത്തിക്കരുതെന്ന ജാഗ്രതയും ആണ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടുകളുടെ ഉള്ളക്കം. പ്രാദേശിക വിഭാഗീയതക്കെതിരെയും വരവു ചെലവു കണക്കുകളിലെ സുതാര്യതയില്ലായ്മയിലും വലിയ വിമര്‍ശനങ്ങളിൽ അടക്കം സമ്മേളന പ്രതിനിധികൾ അഭിപ്രായം അറിയിക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളുടേയും മന്ത്രിമാരുടേയും പ്രവര്‍ത്തന വിലയിരുത്തലുകും നേരത്തെ പുറത്ത് വന്നിരുന്നു.
അവൈലബിൾ യോഗങ്ങളിൽ പങ്കാളിത്തം കൂട്ടണമെന്ന ഉപദേശം തോമസ് ഐസകിനും എംസ്വരാജിനും. സാമ്പത്തിക പ്രതിസന്ധിക്കിടയിലും നല്ല നിലയിൽ പ്രവർത്തിക്കുന്ന മന്ത്രിയെന്ന ആശ്വാസ വാക്ക് കെഎൻ ബാലഗോപാലിന്. രാഷ്ട്രീയ കാര്യങ്ങളിൽ അപ്പപ്പോഴുള്ള പ്രതികരണത്തിന്റെ പേരിൽ കടന്നാക്രമണത്തിന്റെ ഇരയെന്ന തലോടൽ മന്ത്രി മുഹമ്മദ് റിയാസിനും ഉണ്ട്. മുഖ്യമന്ത്രിക്ക് മാര്‍ക്കിടുമ്പോൾ പൊതുചര്‍ച്ചയിലെ വിമര്‍ശന ശരങ്ങൾ ഇപ്പോൾ പാര്‍ട്ടി സെക്രട്ടറിയെ കേന്ദ്രീകരിക്കുകയാണ്. പാര്‍ട്ടിക്കകത്ത് തെറ്റുതിരുത്തലിന് ശക്തിയുക്തം വാദിക്കുന്ന എംവി ഗോവിന്ദന്‍റെ മറുപടി നാളെയാണ്

