നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
തിരുവനന്തപുരം: പിവി അൻവറിന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ നിലമ്പൂർ വിധിയെഴുതുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അൻവർ യുഡിഎഫ് നേതാക്കളുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഉപതെരഞ്ഞെടുപ്പ്. നിലമ്പൂർ വലതുപക്ഷ കോട്ടയല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിലെഴുതിയ ലേഖനത്തിലാണ് എംവി ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ വഞ്ചനയ്ക്ക് നിലമ്പൂർ ജനത കൂട്ടുനിൽക്കില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. നിലമ്പൂരിൽ സർക്കാരിൻ്റെ ഭരണമികവ് നേട്ടമാകുമെന്നും എംവി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണ് യുഡിഎഫ് സ്ഥാനാർത്ഥി തോറ്റത്. വിവി പ്രകാശന്റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ് ഷൗക്കത്തിനെതിരായ ഒളിയമ്പാണ്. മൂന്നാം എൽഡിഎഫ് സർക്കാർ കാഹളം നിലമ്പൂരിൽ നിന്ന് ഉയരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കമ്മീഷൻ കാലതാമസം വരുത്തിയെന്നും നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം മാത്രം ഉള്ളപ്പോഴാണ് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. നിലവിൽ സിപിഎം സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിച്ചിട്ടില്ല.
അതേസമയം, യുഡിഎഫിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവറുമായുള്ള തർക്കം തീർക്കാൻ കെസി വേണുഗോപാൽ ഇടപെടും. പ്രശ്ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി ഉടൻ പ്രഖ്യാപിക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിൻ്റെ കാര്യത്തിലുള്ള ചർച്ച. അതേസമയം, കോൺഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അൻവറിനെ കാണാൻ കെസി വേണുഗോപാൽ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്.
കേരളത്തിലെ നേതാക്കളുമായി അൻവർ ചർച്ച നടത്തട്ടെ എന്നുള്ള തീരുമാനമാണ് കെസി വേണുഗോപാൽ അൻവറിനെ കാണാൻ വിസമ്മതിച്ചതിന് പിന്നിലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് വ്യക്തമാക്കി. എന്നാൽ കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ കെസിയെ വിലക്കിയിട്ടില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. അൻവർ സ്ഥാനാർഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്നമെന്നും തൃണമൂൽ ദേശീയ പാർട്ടി ആയതിനാൽ ഇവിടെ സഖ്യം ഉണ്ടാക്കാൻ തടസ്സമുണ്ടെന്നും സണ്ണി ജോസഫ് പറയുന്നു. എന്നാൽ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാൻ മടിയില്ല. അതിന് ധൃതി വെക്കേണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. അൻവർ തിരുത്തണം എന്നുള്ളത് തന്നെയാണ് തന്റെയും വിഡി സതീശൻ്റേയും നിലപാട്. അൻവർ തിരുത്തി വരണം എന്ന് തന്നെയാണ് സുധാകരന്റയും നിലപാട് എന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവർ സ്വതന്ത്രമായി മത്സരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.


