നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. 80ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത വിലയിരുത്താൻ മറ്റന്നാൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടക്കും. ഭരണത്തുടർച്ചയുണ്ടാകും എന്ന പ്രതീക്ഷയിലാണ് സിപിഎം. 80ലധികം സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. തരംഗമെങ്കിൽ 100ലേക്ക് എത്തുമെന്നുമാണ് വിലയിരുത്തൽ. അതേസമയം, ചുരുങ്ങിയത് മൂന്ന് സീറ്റുകളാണ് എൻഡിഎ ക്യാമ്പ് പ്രതീക്ഷിക്കുന്നത്.

വിജയസാധ്യത പരിശോധിക്കുമ്പോൾ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും നൽകിയ കണക്ക് പരിശോധിക്കും. 80 സീറ്റിന് മുകളിൽ നേടി അധികാര തുടർച്ച ഉണ്ടാകുമെന്ന പ്രാഥമിക വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ഉയർന്ന പോളിംഗ് ശതമാനം തിരിച്ചടി ഉണ്ടാക്കില്ലെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. അതേസമയം, തെക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ നേട്ടം ഇത്തവണയും ആവർത്തിക്കുമെന്ന് എൽഡിഎഫ് കരുതുന്നു.

കടുത്ത മത്സരം നടന്ന മലബാറിലെ പല മണ്ഡലങ്ങളിലും ഇക്കുറി നടന്നത് കനത്ത പോളിംഗ് ആണ്. വടക്കുള്ള പല ജില്ലകളിലെയും പോളിംഗ് സംസ്ഥാന ശരാശരിക്കും മുകളിലാണ്. എസ്ഐആറിന് ശേഷമുള്ള ആദ്യബല പരീക്ഷണം മലബാറിൽ ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലും കണക്കുകൂട്ടലിലുമാണ് മുന്നണികൾ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming