കോടിയേരി അവധി നീട്ടും; സംസ്ഥാന സെക്രട്ടറിയുടെ ചുമതല എംവി ഗോവിന്ദന്
സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സാര്‍ത്ഥം ഒരു മാസത്തേക്ക് കൂടി അവധി നീട്ടും. നിലവിൽ സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം വി ഗോവിന്ദൻ അടുത്ത ഒരു മാസം കൂടി ഈ സ്ഥാനത്ത് തുടരും
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു മാസത്തേക്ക് കൂടി അവധി നീട്ടി. ചികിത്സാർത്ഥമാണ് കോടിയേരി അവധി നീട്ടിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ എം വി ഗോവിന്ദനാണ് സംസ്ഥാന സെക്രട്ടറിയുടെ ചുമതല.
കോടിയേരി കഴിഞ്ഞ ഒന്നരമാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു കോടിയേരിയുടെ അവധി. ചികിത്സയ്ക്കായി അമേരിക്കയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. ഈ അവധിയാണ് ഒരു മാസത്തേക്ക് കൂടി നീട്ടുന്നത്.
ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്. ഭാര്യ വിനോദിനിയും കൂടെയുണ്ട്.
Read more at: ചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക്; പാര്‍ട്ടിയിൽ നിന്ന് ഒരുമാസത്തെ അവധി
ഒരു മാസത്തേക്കുള്ള അമേരിക്കൻ യാത്രയുടെ സമയപരിധി ഇപ്പോൾ നീട്ടിയിരിക്കുകയാണ്. രണ്ടാഴ്ചത്തേക്ക് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുന്നു എന്നാണ് അന്ന് കോടിയേരിയോട് അടുത്ത വൃത്തങ്ങൾ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നത്.
എന്നാൽ വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ ചികിത്സ ആവശ്യമെങ്കിൽ അവധി നീട്ടാൻ അന്നേ ആലോചനയുണ്ടായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതുകൊണ്ട് പാര്‍ട്ടി ചുമതലകൾക്ക് പകരം ആളെ നിയോഗിച്ചിരുന്നില്ല.
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഈ മാസം 21, 22 തീയ്യതികളിൽ നടക്കും. ഈ മാസം 30 ന് കോടിയേരി വീണ്ടും അമേരിക്കയ്ക്ക് പോകും.