തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ
കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയിലാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. എസ്ഐടി അന്വേഷണം പൂർത്തിയായിട്ടില്ല. കോൺഗ്രസ്സുകാർക്കും സ്വർണക്കൊള്ളയിൽ പങ്കുണ്ട്. പോറ്റിയെ കേറ്റിയത് വേണുഗോപാലാണപ്പ എന്ന് കണ്ടെത്തിയതോടെ മിണ്ടാട്ടമില്ലെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.
സിപിഎമ്മിനും സർക്കാരിനുമെതിരെയായി വരുമ്പോൾ മാത്രമാണ് വാർത്ത. ബിജെപിക്കും കോൺഗ്രസിനുമെതിരെ വന്നാൽ വാർത്തയല്ല. തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്കാണ് കയറിപ്പോയത്. ഇഡി വന്നപ്പോൾ തന്ത്രിയുടെ അടുത്ത് മാത്രം പോയില്ല. ഇതിനെല്ലാം പിറകിൽ രാഷ്ട്രീയമാണ്. ശബരിമലയിലെ ഒരു തരിപോലും സ്വർണം നഷ്ടപ്പെടാൻ പാടില്ല. ആരെയും സംരക്ഷിക്കില്ല. എല്ലാവരേയും പിടിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്. എന്നാൽ ഞങ്ങൾ സംരക്ഷിക്കാനുണ്ടെന്ന് നാണം കെട്ട രീതിയിൽ പറയുകയാണ് യുഡിഎഫും ബിജെപിയുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യുവതി പ്രവേശനത്തെ എതിർത്തതാണ് തന്ത്രിയുടെ അറസ്റ്റിന് പിന്നിലെന്ന പരാമർശത്തോട് തന്ത്രിയെല്ലാം പെരുങ്കള്ളൻമാരുടെ പട്ടികയിൽ പെട്ടിരിക്കുകയല്ലേ എന്നായിരുന്നു എംവി ഗോവിന്ദൻ്റെ മറുപടി.
തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് രമേശ് ചെന്നിത്തല
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ്. തന്ത്രിയെ മനപൂർവം കുടുക്കി. രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. ഒരു ഘട്ടം കഴിഞ്ഞപ്പോൾ എസ്ഐടിയെ മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതി നൽകിയ നിർദേശങ്ങൾ എസ്ഐടി പാലിച്ചില്ല. ഗൂഢാലോചനയിൽ അന്വേഷണമില്ല. മുൻ ദേവസ്വം പ്രസിഡന്റ് ഗുരുതരമായ തെറ്റ് ചെയ്തു. 2 തവണ ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. അന്വേഷണം കടകംപള്ളിയിലേക്കും വാസവനിലേയ്ക്കും എത്താതിരിക്കാനാണ് തന്ത്രിയ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ കളിക്ക് ജനം ചുട്ട മറുപടി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.



