സംഭവം ഉണ്ടായ ഉടൻ തന്നെ ഇയാൾ വീട് വിട്ടതാണെന്ന് വ്യക്തമായതായാണ് പൊലീസ് പറയുന്നത്

പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഷാജഹാന്‍റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സൗത്ത് പൊലീസ് പരിശോധന നടത്തി. സംഭവം ഉണ്ടായ ഉടൻ തന്നെ ഇയാൾ വീട് വിട്ടതാണെന്ന് വ്യക്തമായതായാണ് പൊലീസ് പറയുന്നത്.

നേരത്തെ വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സി പി എം സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി കൈവിട്ടതോടെ ഷാജഹാൻ ഉടൻ കീഴടങ്ങുമെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മൊബൈൽ ഫോൺ പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കുളിമുറിയിൽ ഒളിഞ്ഞുനോട്ടം: പരാതിപ്പെടാൻ വിളിച്ചത് ഷാജഹാനെ, ബെല്ലടിച്ചത് പറമ്പിൽ;സിപിഎം നേതാവ് കുടുങ്ങിയതിങ്ങനെ

അതേസമയം നേരത്തെ സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയിരുന്നു. ഷാജഹാൻ വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നെന്ന് അവ‍ർ പറഞ്ഞു. എന്ത് ആവശ്യത്തിനും ഇവരും കുടുംബവും ആദ്യം വിളിക്കുന്നത് അയൽവാസിയായിരുന്ന ഷാജഹാനെയാണ്. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളം വെച്ചപ്പോൾ ഒരാൾ ഓടി രക്ഷപ്പെടുന്നതാണ് കണ്ടെതെന്ന് ഇവ‍ർ വിവരിച്ചു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീഴുകയായിരുന്നു. എന്നാൽ, ഷാജഹാനാണ് ഓടിയതെന്ന് മനസ്സിലായില്ല. സംഭവത്തെക്കുറിച്ച് പരാതിപ്പെടാൻ ആദ്യം വിളിച്ചത് ഷാജഹാനെയായിരുന്നു. ഷാജഹാന്റെ മൊബൈൽ ഫോൺ കുളിമുറിക്ക് സമീപത്തെ പറമ്പിൽ ബെല്ലടിച്ചതോടെയാണ് സംശയം ജനിച്ചതെന്നും വീട്ടമ്മ വിവരിച്ചു.

YouTube video player

ഇതോടെ കുളിമുറിയിൽ ക്യാമറ വെച്ചത് ഷാജഹാനാണെന്ന് വ്യക്തമായി. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. സിപിഎം അനുഭാവികളായ കുടുംബം പാർട്ടിയെ വിവരമറിയിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് പരാതിക്കാരി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പരാതിക്കാരിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സിപിഎം പുതുശ്ശേരി ഏരിയ കമ്മിറ്റി വ്യക്തമാക്കി. വൈകാതെ ഷാജഹാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം അറിയിക്കുകയും ചെയ്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജഹാനെതിരെ പൊലീസ് കേസെടുത്തത്.

ബ്രാഞ്ച് സെക്രട്ടറിക്ക് സസ്പെൻഷൻ; പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയെന്ന് പരാതിക്കാരി