കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.

തിരുവനന്തപുരം : വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാടുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുന്നോട്ട് പോകുമ്പോള്‍ ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധം തീര്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്ന പ്രചരണത്തിന് ന്യൂനപക്ഷ വിഭാഗത്തിന്‍റെയാകെ പിന്തുണ കിട്ടുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ തള്ളി മുസ്ലീംലീഗ് ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിക്കുന്നത് രാഷ്ട്രീയമായി ഗുണമുണ്ടാക്കുമെന്നും സിപിഎം കരുതുന്നു.

പൗരത്വ വിഷയത്തില്‍ തുടങ്ങിയ ശീതയുദ്ധമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കടുത്ത അനിശ്ചിതത്വം ഉണ്ടാക്കി ഉടനെയൊന്നും പരിഹരിക്കാനാകാത്ത വിഷയമായി വളര്‍ന്ന് പന്തലിച്ചത്. മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും വാര്‍ത്താസമ്മേളനങ്ങളോടെ അനുരഞ്ജനമില്ലെന്ന സ്ഥിതിയില്‍ കാര്യങ്ങളെത്തി. ഇനി സര്‍വശക്തിയുമെടുത്ത് നേര്‍ക്കുനേര്‍ പോരാട്ടമാകും സംസ്ഥാനത്തുണ്ടാകുകയെന്ന് ഉറപ്പാണ്. 

'വിസിമാര്‍ തല്‍ക്കാലം രാജിവെക്കേണ്ട,ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം' : ഹൈക്കോടതി

സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമമെന്നാണ് സിപിഎമ്മിന്‍റെ പ്രധാന വാദം. ആര്‍എസ്എസ് തലവന്‍ മോഹന്‍ഭഗവതിനെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് പോയി ഗവര്‍ണര്‍ കണ്ടതടക്കം ചൂണ്ടിക്കാണിച്ച് ആര്‍എസ്എസ് നോമിനികളെ സര്‍വകലാശാലാ തലപ്പത്ത് കൊണ്ട് വരാനാണ് ആരിഫ് മുഹമ്മദ്ഖാന്‍റെ ശ്രമമെന്ന് സിപിഎം പറഞ്ഞുവെക്കുന്നു. 

നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ, ഒടുവിൽ വിശദീകരണം

പ്രത്യക്ഷ സമരങ്ങളിലെല്ലാം ഈ വാദമായിരിക്കും നേതാക്കളുന്നയിക്കുക. നേരത്തെ പൗരത്വ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ നിലപാട് സ്വീകരിച്ചത് മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതിപ്പുളവാക്കിയിരുന്നു. ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ടയെന്ന പ്രചാരണത്തിനും സ്വീകാര്യതയുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍.

ഈ രാഷ്ട്രീയം മുന്നില്‍ കണ്ടാണ് മുസ്ലീംലീഗ് ഒരുമുഴം മുന്‍പേ എറിഞ്ഞ് ഗവര്‍ണറെ എതിര്‍ക്കുന്നത്. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും എതിര്‍ത്ത് ഗവര്‍ണറുടെ നടപടിക്ക് പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് ലീഗിന്‍റെ വ്യത്യസ്താഭിപ്രായമെന്നതും സിപിഎമ്മിനെ സന്തോഷിപ്പിക്കുന്നു. ഗവര്‍ണർക്കെതിരായ നീക്കങ്ങളെ ചെറുക്കുമെന്ന് പറഞ്ഞ് ബിജെപി നേതൃത്വം കൂടി രംഗത്തെത്തുന്നതോടെ തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാകുമെന്നും സിപിഎം നേതൃത്വം കരുതുന്നു. 

സുപ്രീംകോടതി വിധി വ്യക്തം, ആർക്കും ഇളവില്ലെന്ന് ഗവർണർ ; വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ്