ചില്ലറ തോൽവിയല്ല, 2016 നും പിന്നിലായി ജെയ്ക്! സിപിഎം ഉത്തരം തേടുന്ന ചോദ്യം, '11903' പുതുപ്പള്ളിയിൽ എവിടെപോയി
- 2021 ൽ കോൺഗ്രസ് കോട്ടകളിലടക്കം കടന്നുകയറിയ ജെയ്കിന്‍റെ പോരാട്ടം 9044 വോട്ടുകളുടെ അകലത്തിലാണ് പരാജയപ്പെട്ടത്
- എന്നാൽ ഇക്കുറി വലിയ മുന്നേറ്റം പ്രതീക്ഷിച്ച ജെയ്ക് പരാജയപ്പെട്ടത് 11903 വോട്ടുകൾക്കാണ്
കോട്ടയം: അര നൂറ്റാണ്ടിനിടെ സാക്ഷാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ വിറച്ച് ജയിച്ച തെരഞ്ഞെടുപ്പുകളിലൊന്നായിരുന്നു കഴിഞ്ഞ തവണ കണ്ടത്. എസ് എഫ് ഐയുടെ സമര പോരാട്ടങ്ങളുടെ വീര്യവുമായെത്തിയ ജെയ്ക്ക് സി തോമസ് എന്ന ചെറുപ്പക്കാരനായിരുന്നു അന്ന് ഉമ്മൻ ചാണ്ടിയെ വിറപ്പിച്ചത്. 2021 ൽ കോൺഗ്രസ് കോട്ടകളിലടക്കം കടന്നുകയറിയ ജെയ്കിന്‍റെ പോരാട്ടം 9044 വോട്ടുകളുടെ അകലത്തിലാണ് പരാജയപ്പെട്ടത്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ എത്തിയ ഉപതെരഞ്ഞെടുപ്പിലും അതേ ജെയ്കിലൂടെ മുന്നേറാമെന്നാണ് ഇടത് മുന്നണി കരുതിയത്. എന്നാൽ ഫലം പുറത്തുവന്നപ്പോൾ ഇക്കുറി നിരാശയാണ് ജെയ്ക്കിനും എൽ ഡി എഫിനും ബാക്കിയാകുന്നത്. വിജയത്തിലേക്ക് കുതിച്ചുകയറാമെന്ന് കരുതിയ ജെയ്ക്കിന്‍റെ വോട്ടുകളിലുണ്ടായ വലിയ നഷ്ടമാണ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചർച്ചയാകുന്നത്.
Puthuppally By-election result 2023 LIVE: 'കിംഗ്' ഓഫ് പുതുപ്പള്ളി, ഒരൊറ്റ പേര് ചാണ്ടി
2021 ൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്കിനെ സംബന്ധിച്ചടുത്തോളം ഇക്കുറി തന്‍റെ തെരഞ്ഞെടുപ്പ് പോരാട്ട ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തിലേക്കാണ് വീണത്. അതായത് 2016 ൽ കന്നിയങ്കത്തിൽ ഉമ്മൻ ചാണ്ടിയെ നേരിട്ടപ്പോൾ നേടിയ വോട്ടിനും പിന്നിലായി ഇക്കുറി ജെയ്ക്. 2021 ൽ ഉമ്മൻ ചാണ്ടി 63372 വോട്ട് നേടിയപ്പോൾ 54328 വോട്ട് നേടിയാണ് ജെയ്ക്ക് രണ്ടാം സ്ഥാനത്തെത്തിയത്. എന്നാൽ ഇക്കുറിയാകട്ടെ ജെയ്ക്കിന് 42425 വോട്ടുകൾ മാത്രമാണ്. ചാണ്ടി ഉമ്മൻ 80144 വോട്ട് നേടിയപ്പോൾ ജെയ്ക്കിന്‍റെ തോൽവി ഭാരം 37719 വോട്ടുകളുടേതായി. ഉമ്മൻ ചാണ്ടിയുടെ പകരക്കാരനെ കണ്ടെത്താനായി പുതുപ്പള്ളി ജനത വോട്ട് രേഖപ്പെടുത്തിയപ്പോൾ ജെയ്ക്കിന് ഒറ്റയടിക്ക് നഷ്ടമായത് 11903 വോട്ടുകളാണ്. ഈ വോട്ടുകൾ എവിടെ പോയി എന്നതാകും സി പി എം ഇനി പുതുപ്പള്ളിയിൽ ഉത്തരം തേടുന്ന ചോദ്യം.
ജെയ്കിനെ സംബന്ധിച്ചടുത്തോളം 2016 ലെ കന്നിയങ്കത്തിൽ നേടിയ വോട്ട് പോലും ഇക്കുറി നേടാനായില്ലെന്നത് ക്ഷീണമാകും. 2016 ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി 71597 വോട്ടുകൾ നേടിയപ്പോൾ ജെയ്കിന് 44505 വോട്ടുകൾ ലഭിച്ചിരുന്നു. അന്നത്തെ തെരഞ്ഞെടുപ്പിനെക്കാളും 2080 വോട്ടുകളാണ് ഇക്കുറി കുറവുണ്ടായത്. ഇടത് കോട്ടകളിൽ പോലും ഇക്കുറി ജെയ്ക്കിന് കാലിടറിയെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പാർട്ടിയിൽ പരിശോധനയുണ്ടാകുമെന്നുറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം