ഏത് ദന്തഗോപുരത്തിലാണെങ്കിലും പൊലീസ് നടപടി തുടങ്ങിയാൽ റെയിൽവേ ഉദ്യോഗസ്ഥർ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി തിരുവനന്തപുരത്ത് പറഞ്ഞു.

തിരുവനന്തപുരം: റെയിൽവേക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് സിപിഎം. ഏത് ദന്തഗോപുരത്തിലാണെങ്കിലും പൊലീസ് നടപടി തുടങ്ങിയാൽ റെയിൽവേ ഉദ്യോഗസ്ഥർ താഴെ ഇറങ്ങുമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി തിരുവനന്തപുരത്ത് പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോയി. തൈക്കാടുള്ള ഡിവിഷണൽ മാനേജറുടെ ഓഫീസിലേക്കാണ് സിപിഎം മാർച്ച് നടത്തിയത്.

അതേസമയം, ജോയിയുടെ അമ്മക്ക് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം നൽകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ നൽകുക. ജോയിയുടെ കുടുംബത്തിന് നഗരസഭ വീട് വെച്ച് നൽകുമെന്നും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി സർക്കാർ അനുമതിയോടെ വീട് നിർമ്മിക്കുമെന്ന് മേയർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്