അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തിൽ കൂടുതൽ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം. അതുല്യയുടെ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാൽ പ്രതി സതീഷിന് കോടതി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും. വീഡിയോ, ഓഡിയോ തുടങ്ങിയ ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിക്കും. മാത്രമല്ല, നിലവിലെ വകുപ്പുകളിൽ മാറ്റം വേണമോ എന്നതും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 10 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലം സെഷൻസ് കോടതി നിർദേശിച്ചിരുന്നു.
അതുല്യയുടെ ഭർത്താവ് സതീഷിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രതിയ്ക്ക് കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ദുബായിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രതിയെ എമിഗ്രേഷൻ വിഭാഗമാണ് പിടികൂടിയത്. മകളുടെ മരണത്ത് ഉത്തരവാദി സതീഷ് ആണെന്നും മുൻകൂർ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുമെന്നും അതുല്യയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഷാര്‍ജയില്‍ ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിലാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ജൂലൈ 19ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ അമ്മ തുളസി ഭായിയുടെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റം, സ്ത്രീധന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരുന്നു. ചവറ തെക്കുംഭാഗം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യം അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ചിന് കേസ് കൈമാറി.
ഇതിനിടെയാണ് പ്രതി സതീഷ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗം സതീഷിനെ കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ പൊലീസിന് കൈമാറി. ആദ്യം വലിയതുറ പോലീസും പിന്നീട് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘവും എത്തി സതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



