എഎപി എംപി രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. രാജ്യസഭ എംപിമാരായ അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിട്ടു. വാർത്താ സമ്മേളനത്തിലൂടെയാണ് എംപിമാർ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

ദില്ലി: രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. എ എ പിയിൽ വൻ പിളർപ്പാണ് ഉണ്ടായിരിക്കുന്നത്. സഞ്ജയ് സിങ് ഒഴികെയുള്ള രാജ്യസഭ എം പി മാർ പാർട്ടി വിട്ടു. വാർത്താ സമ്മേളനം നടത്തിയാണ് എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു. കൂടുതൽ എംപിമാർ എഎപി വിടുമെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. നൽകിയ ഉത്തരവാദിത്വം മികച്ച രീതിയിൽ പൂർത്തിയാക്കിയെന്ന് പറഞ്ഞ രാഘവ് ഛദ്ദ, അരവിന്ദ് കെജ്‍രിവാളിന് നന്ദി പറഞ്ഞതിനൊപ്പം രൂക്ഷമായ വിമർശനവും നടത്തി. അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം നൽകി ദില്ലിയിൽ അധികാരത്തിൽ വന്ന എഎപി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി അദ്ദേഹം ആരോപിച്ചു.

ഹർഭജൻ സിങ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എഎപി വിട്ട് ബിജെപിയിൽ എത്തുമെന്നാണ് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. തന്‍റെ ജീവിതത്തിലെ 15 വർഷം ആം ആദ്മി പാർട്ടിക്കായി സമർപ്പിച്ചു. ഇപ്പോൾ പാർട്ടി സത്യസന്ധമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നു. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താൻ. താൻ പാർട്ടിയിൽ നിന്ന് മാറി ജനങ്ങളുമായി കൂടുതൽ അടുക്കുകയാണെന്നും രാഘവ് ഛദ്ദ അവകാശപ്പെട്ടു. ബിജെപിയിൽ ചേരുന്നതോടെ രാഘവ് ഛദ്ദ മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കേന്ദ്രത്തെ വിമർശിക്കുന്നില്ലെന്ന് പരാതി, പിന്നാലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്ന് പുറത്ത്

നേരത്തെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ രാഘവ് ഛദ്ദ എംപി എഎപിയിൽ നിന്ന് അകന്നിരുന്നു. നിശബ്ദനാക്കപ്പെട്ടുവെങ്കിലും താന്‍ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു അന്ന് രാഘവ് ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എക്കാലത്തും പാര്‍ലമെന്റില്‍ ഉയര്‍ത്തിയ നേതാവാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ടാണ് തന്നെ ആംആദ്മി നിശബ്ദനാക്കുന്നതെന്നും എക്സിൽ പങ്കുവെച്ച പ്രതികരണത്തിൽ ഛദ്ദ ചോദിച്ചിരുന്നു.

പിന്നാലെ രാഘവ് ഛദ്ദക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ നിന്ന് രാഘവ് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി "സോഫ്റ്റ് പിആർ" പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും ഭഗവന്ത് മൻ ആരോപിച്ചു. രാഘവ് ഛദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിക്കുകയുണ്ടായി.

രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമാനത്താവളത്തിലെ കാന്റീനിലെ സമോസയെക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ സംസാരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് മറ്റ് ആം ആദ്മി പാർട്ടി നേതാക്കളും കുറ്റപ്പെടുത്തി. നമ്മൾ എല്ലാവരും അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികളാണെന്നും രാജ്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരം നിസാര കാര്യങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് എഎപി വിടുന്നതായി രാഘവ് ഛദ്ദ പ്രതികരിച്ചത്.