തെരഞ്ഞെടുപ്പ് കോഴ: സുരേന്ദ്രനും ജാനുവിനുമെതിരായ കേസിൽ തെളിവ് തേടി ക്രൈംബ്രാഞ്ച്; തലസ്ഥാനത്ത് തെളിവെടുപ്പ്
പണം കൈമാറിയെന്ന് ആരോപണമുണ്ടായ ഹോം സ്റ്റേയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിരുന്നു. പ്രസീദ അഴീക്കോടുമായാണ് ഹോം സ്റ്റേയിൽ അന്വേഷണ സംഘം അന്ന് തെളിവെടുപ്പ് നടത്തിയത്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സികെ ജാനുവിവിനുമെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ തെളിവ് തേടി തിരുവനന്തപുരത്ത് തെളിവെടുപ്പ്. സി കെ ജാനുവിന്‍റെ പാർട്ടിയായ ജെ ആർപി യുടെ നേതാവ് പ്രകാശൻ മൊറാഴയെ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ചാണ് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.
സ്ഥാനാർത്ഥിയാകാനായി ജാനുവിന് സുരേന്ദ്രൻ കോഴ നൽകിയെന്നായിരുന്നു ആരോപണമുയർന്നത്. ഇതിൽ ആദ്യ ഗഡുവായ ലക്ഷം കൈമാറിയത് തിരുവനന്തപുരത്തെ ഹോട്ടലിൽ വച്ചാണെന്നായിരുന്നു ജെ ആർപി മുൻ നേതാവായിരുന്ന പ്രസീതയുടെ വെളിപ്പെടുത്തൽ. ഇതേ തുടർന്നാണ് പ്രകാശൻ മൊറാഴയെ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തിയത്.
പണം കൈമാറിയെന്ന് ആരോപണമുണ്ടായ ഹോം സ്റ്റേയിൽ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിരുന്നു. പ്രസീദ അഴീക്കോടുമായാണ് ഹോം സ്റ്റേയിൽ അന്വേഷണ സംഘം അന്ന് തെളിവെടുപ്പ് നടത്തിയത്. കെ സുരേന്ദ്രന്‍റെ നിർദ്ദേശപ്രകാരം ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ 25 ലക്ഷം കൈമാറിയ സ്ഥലമെന്ന് സാക്ഷിമൊഴികളിലുള്ള ഹോം സ്റ്റേയിലായിരുന്നു അന്നത്തെ തെളിവെടുപ്പ്. പൂജാ ദ്രവ്യമെന്ന രീതിയിൽ പണം നൽകിയ കാര്യങ്ങൾ അന്വേഷണ സംഘത്തോട് പ്രസീദ വീണ്ടുമാവര്‍ത്തിച്ചിരുന്നു. നിലവിൽ സാക്ഷിമൊഴികൾ പൂർത്തീകരിച്ചതിന് ശേഷം പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona