സീനിയർ നേതാവ്  ഇ.പി.ജയരാജന് നേരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു.

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട്, സംഘടന റിപ്പോർട്ട് എന്നിവയുടെ അവതരണം ഉച്ചയോടെ പൂർത്തിയായി. ഉച്ച ഭക്ഷണത്തിന് ചേരുന്ന സമ്മേളത്തിലാവും സംസ്ഥാന സമ്മേളനത്തിൻ്റെ കരട് നയരേഖ അവതരിപ്പിക്കുക. വൈകിട്ട് നാല് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയനാവും സർക്കാരിൻ്റെ ഭാവിപ്രവർത്തനങ്ങൾ ഏത് രീതിയിലാവും എന്ന് വ്യക്തമാക്കുന്ന കരട് നയരേഖ അവതരിപ്പിക്കുക. 

നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ വിവിധ തരത്തിലുള്ള സ്വയം വിമർശനം ഉണ്ടായി. സിപിഎം മന്ത്രിമാർ പലരും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നില്ലെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. മന്ത്രിമാർ പലരും സെക്രട്ടേറിയറ്റിൽ കൃത്യമായി പങ്കെടുക്കുന്നില്ല. തിരുവനന്തപുരത്തുണ്ടെങ്കിലും പങ്കെടുക്കാത്ത നില അംഗീകരിക്കാൻ ആവില്ലെന്നും മന്ത്രിമാർ അവയ്ലബിൾ സെക്രട്ടേറിയറ്റിന് നിർബന്ധമായും എത്തണമെന്നും പ്രവർത്തനറിപ്പോർട്ടിൽ പറയുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രിമാർക്കാണ് നേരയാണ് പ്രവർത്തന റിപ്പോർട്ടിലെ ഈ വിമർശനം.

സീനിയർ നേതാവ് ഇ.പി.ജയരാജന് നേരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന തീരുമാനം ജയരാജൻ ലംഘിച്ചതായി റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. സംസ്ഥാന സെക്രട്ടേറിയേറ്റ് പൊതുവിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും എന്നാൽ ചില അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നില്ലെന്നും കമ്മിറ്റിയിൽ പങ്കെടുത്തു നാട്ടിലേക്ക് മടങ്ങുന്ന രീതിയാണ് കാണുന്നതെന്നും വിമർശനമണ്ട്. ആരോഗ്യ പ്രശ്നങ്ങൾ മൂലം സജീവത പ്രകടിപ്പിക്കാത്ത നേതാക്കളെപറ്റിയും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

എറണാകുളം ജില്ലാ നേതൃത്വത്തിനെതിരെയും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ടായി. എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായ ചില സംഭവങ്ങൾ സിപിഎം സമ്മേളനങ്ങളുടെ ആകെ ശോഭ കെടുത്തിയെന്ന് പ്രവർത്തന റിപ്പോർട്ടിൽ വിമർശിക്കുന്നു. പാർട്ടി ജില്ലാ കമ്മറ്റി അംഗം പരസ്യവിമർശനവുമായി സമ്മേളന വേദിയിൽ നിന്നും ഇറങ്ങിപ്പോയ സാഹചര്യം ഒഴിവാക്കണമായിരുന്നു. ഗുരുതരമായ അച്ചടക്ക ലംഘനമാണിത്. തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകം എടുത്ത നടപടികൾ വളരെ മയപ്പെടുത്തിയായിരുന്നുവെന്നും ഇതേ തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ട് കർശന നടപടി ഉറപ്പാക്കേണ്ടി വന്നുവെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ ജില്ലയുടെ ചുമതലയുള്ള സെക്രട്ടേറിയറ്റ് അംഗത്തിന് വീഴ്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ തെരഞ്ഞെടുപ്പ് പരാജയത്തിൽ എടുത്ത നടപടികളിൽ പക്ഷപാതിത്വം കാണിച്ചെന്നും വിമർശനമുണ്ട്. 

തുടർഭരണം ഉറപ്പാക്കാൻ നടപ്പാക്കേണ്ട പദ്ധതിക്കളെക്കുറിച്ച് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന നയരേഖയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പ്രവർത്തനറിപ്പോർട്ടിലും സംഘടനാ റിപ്പോർട്ടിലും കരട് നയരേഖയിലും നാളെയാവും ചർച്ചകൾ നടക്കുക.