ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി രമേശ് ചെന്നിത്തല. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: അധികാരമേറ്റതിന് പിന്നാലെ നിർണായക തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ നിയന്ത്രിക്കാൻ ഓപ്പറേഷൻ തുഫാൻ- ദ നർക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നൽകിയതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊലീസ് സ്റ്റേഷൻ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും അ​ദ്ദേഹം പറഞ്ഞു. ഡിജിപിയും പൊലീസ് ഉപദേഷ്ടാവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

484 പൊലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകൾ വൃത്തിയാക്കും. കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും. പരാതികൾ സമചിത്തതയോടെ കേൾക്കും. ഇതുവഴി പൊലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും പൊലീസ് ട്രെയിനിംഗ് സിലബസ് പരിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘകരേയും വെല്ലുവിളിക്കുന്നവരേയും വെച്ച് പൊറുപ്പിക്കില്ലെന്നും സൈബർ ക്രൈം തടയാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.