ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
കൊല്ലം: അഡ്വ ബിഎൻ ഹസ്കറിന് മുന്നറിയിപ്പുമായി സിപിഎം. പാർട്ടിയെ പ്രതിരോധത്തിലാക്കും വിധം ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഏഷ്യാനെറ്റ് ന്യൂസിൻ്റെ ന്യൂസ് അവർ ചർച്ചയിൽ മുഖ്യമന്ത്രിയെയും വെള്ളാപ്പളളിയെയും ഹസ്കർ വിമർശിച്ചിരുന്നു. ഇടതുനിരീക്ഷകനെന്ന ലേബലിൽ ഇത്തരം പ്രതികരണങ്ങൾ ഒഴിവാക്കണമെന്നാണ് ഹസ്കറിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് മുന്നറിയിപ്പ് നൽകിയത്.
ഹസ്കറിന് ചാനൽ ചർച്ചകളിൽ രാഷ്ടീയ നിരീക്ഷകനായി പങ്കെടുക്കാമെന്നും സിപിഎം പറയുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റി നിലപാടാണ് താൻ പറഞ്ഞതെന്ന് ഹസ്കർ യോഗത്തിൽ മറുപടി നൽകി. തനിക്കെതിരെ നടപടി എടുത്താൽ എകെ ബാലനും രാജു എബ്രഹാമും നടപടിക്ക് അർഹരാണെന്നും ഹസ്കർ പറഞ്ഞു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. പാർട്ടി ലൈനിൽ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല. കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താൻ ചർച്ചയിൽ പറഞ്ഞത്. ഔദ്യോഗിക വാഹനങ്ങൾ ദുരുപയോഗം ചെയ്യരുതെന്ന് പാർട്ടി നിർദേശം ഉണ്ട്. ഇടതു നിരീക്ഷകൻ എന്ന ലേബലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതെന്നും അഡ്വ ബിഎൻ ഹസ്കർ പ്രതികരിച്ചു.


