സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു, ഇത് രണ്ടാം അടിയന്തരാവസ്ഥയെന്ന് എം ആര്‍ അഭിലാഷ്
കോടതിക്ക് മുന്നില്‍ റഫാലുമായി ബന്ധപ്പെട്ട പേപ്പര്‍ വരാന്‍ കാരണഭൂതരായവരെ ജയിലിലടക്കും എന്ന് ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അത് ഏകാദിപത്യമല്ലാതെ മറ്റൊന്നുമല്ല. ഒരിക്കലും ഒരു സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലെന്നും എം ആര്‍ അഭിലാഷ്
തിരുവനന്തപുരം: റഫാല്‍ ഇടപാട് കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം രണ്ടാം അടിയന്തരാവസ്ഥയിലേക്കാണ് നയിക്കുന്നതെന്ന് സുപ്രീംകോടതി അഭിഭാഷകന്‍ എം ആര്‍ അഭിലഷ്. റഫാലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ പേപ്പര്‍ കോടതിക്ക് മുന്നില്‍ വന്നാല്‍ പരിശോധിക്കരുതെന്ന് കോടതിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുക്കുന്നു. ഇത്തരത്തില്‍ എതിര്‍പ്പ് ഉയര്‍ത്തുന്ന വ്യക്തികളെയും അവര്‍ ഉയര്‍ത്തുന്ന ശബ്ദത്തെയും അടിച്ചമര്‍ത്താന്‍ ഒരു ജനാധിപത്യ സര്‍ക്കാര്‍ ശ്രമിക്കുകയുമാണെങ്കില്‍ അത് രണ്ടാം അടിയന്തരാവസ്ഥയായിരിക്കുമെന്നും അഭിലാഷ് ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത് 1950 കളിലും 1960കളിലും അമേരിക്കയില്‍ സ്വീകരിച്ച മക്കാര്‍ത്തീസമെന്ന രീതിയാണ് - സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ കമ്യൂണിസ്റ്റുകാരും രാജ്യദ്രോഹികളുമാക്കി ചിത്രീകരിക്കുക, എന്നിട്ട് അവരെ ഒറ്റപ്പെടുത്തി ജയിലിലടക്കുക - ഇതുതന്നെയാണ് ഇന്ത്യന്‍ സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. കോടതിക്ക് മുന്നില്‍ റഫാലുമായി ബന്ധപ്പെട്ട പേപ്പര്‍ വരാന്‍ കാരണഭൂതരായവരെ ജയിലിലടക്കും എന്ന് ഭീഷണിപ്പെടുത്തുകയാണെങ്കില്‍ അത് ഏകാദിപത്യമല്ലാതെ മറ്റൊന്നുമല്ല. ഒരിക്കലും ഒരു സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലെന്നും എം ആര്‍ അഭിലാഷ് ചര്‍ച്ചയില്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടിനെതിരായ ശക്തമായ താക്കീതാണ് സുപ്രീംകോടതി ഉത്തരവ്. മോദി അഴിമതിക്കാരനെന്ന് വിധിക്കുന്നില്ല. എന്നാല്‍ വിധിയില്‍ പറയുന്നതില്‍ മിക്കതും പത്ര സ്വാതന്ത്ര്യത്തെ കുറിച്ചാണ്. കോടതിക്ക് മുന്നില്‍ ഡോക്യുമെന്‍റ് സമര്‍പ്പിക്കുന്നവരെയെല്ലാം പിടിച്ച് ജയിലിലാക്കുമെന്ന ഏകാദിപത്യ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അതുവഴി നിയമത്തിന്‍റെ മറവില്‍ കോടതിയുടെ കണ്ണ് കെട്ടാന്‍ ശ്രമിച്ചെങ്കില്‍ അതിനെയാണ് കോടതി നിരാകരിച്ചത്. അതിന്‍റെ രാഷ്ട്രീയമാനത്തേയും അങ്ങനെയാണ് കാണേണ്ടത്. അവിടെയാണ് വിധിയുടെ പ്രസക്തിയെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.
Read more : റഫാലിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി; പുതിയ രേഖകള്‍ സ്വീകരിക്കാന്‍ അനുമതി
റഫാലില്‍ കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി പുതിയ രേഖകൾ സ്വീകരിക്കാൻ അനുമതി നൽകുകയായിരുന്നു. റഫാല്‍ രേഖകള്‍ക്ക് വിശേഷാധികാരമുണ്ടെന്നും പുനപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കരുതെന്നുമുളള കേന്ദ്രസര്‍ക്കാര്‍ വാദത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്.
"