കളക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികളാണ് ദു:ഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകൾ മാറ്റിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല.

പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ നീക്കം ചെയ്തു. കളക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികളാണ് ദു:ഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകൾ മാറ്റിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല. റവന്യൂഭൂമിയിലാണ് കുരിശുകളും അമ്പലവും ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാനാവൂയെന്ന് നേരത്തെ കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം കുരിശു വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് വിഎച്ച്പി അടക്കമുള്ള തീവ്ര ഹൈന്ദവ സംഘടനകൾ. നാളെ കെ പി ശശികലയുടെ നേതൃത്വത്തിൽ പാഞ്ചാലിമേട്ടിലേക്ക് മാർച്ച്‌ നടത്തും.

Add Asianetnews as a Preferred SourcegooglePreferred

ഭൂപരിഷ്കരണത്തിന് ശേഷം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തിയ സ്ഥലത്താണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ അതിനും മുമ്പ് 1956ലാണ് കുരിശ് സ്ഥാപിച്ചതെന്നാണ് കണയങ്കവയൽ സെന്റ് മേരിസ് ചർച്ച് പറയുന്നത്. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യൂഭൂമിയെങ്കിലും സർക്കാർ രണ്ടിടത്തേക്കുമുള്ള തീർത്ഥാടനം അനുവദിച്ചിരുന്നു. പിന്നീട് ടൂറിസത്തിനായി ഡിറ്റിപിസി സ്ഥലമേറ്റെടുത്തപ്പോഴും ഈ ആനുകൂല്യം ലഭിച്ചിരുന്നുവെന്നാണ് പള്ളി ഭാരവാഹികൾ പറയുന്നത്. 

അതേസമയം കാലങ്ങളായുള്ള കുരിശിന്റെയും അമ്പലത്തിന്റെയും കാര്യത്തിൽ കൂടിയാലോചന വേണമെന്ന് കളക്ടര്‍ പറഞ്ഞിരുന്നു. അതേസമയം വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് അമ്പലക്കമ്മിറ്റി തന്നെ പറയുന്നത്. ഇതിനിടെ കുരിശിന് സമീപം ബജ്റംഗ്ദൾ പ്രവർത്തകർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പെരുവന്താനം പൊലീസ് കേസെടുത്തു. മതസ്പർദ്ധ ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് കേസ്.