Asianet News MalayalamAsianet News Malayalam

50,000 രൂപ സഹായം കിട്ടുമെന്ന് വ്യാജവിവരം; ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ തിരക്ക്

50,000 രൂപ സഹായം കിട്ടുമെന്ന് വ്യാജവിവരം ലഭിച്ച് അപേക്ഷ നൽകിയത് മൂവായിരം പേരാണ്. അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്

crowd in taluk office for getting money in fake project
Author
Kattakada, First Published Feb 1, 2020, 12:06 AM IST

കാട്ടാക്കട: ഇല്ലാത്ത പദ്ധതിക്ക് അപേക്ഷ നല്‍കാന്‍ കാട്ടാക്കടയിൽ തിരക്കോട് തിരക്ക്. 50,000 രൂപ സഹായം കിട്ടുമെന്ന് വ്യാജവിവരം ലഭിച്ച് അപേക്ഷ നൽകിയത് മൂവായിരം പേരാണ്. അതിജീവിക എന്ന പദ്ധതിയുടെ പേരിലാണ് ആശയക്കുഴപ്പമുണ്ടായിരിക്കുന്നത്. ഇതോടെയാണ് ആളുകൾ താലൂക്ക് ഓഫീസിന് മുന്നിലും പോസ്റ്റ്ഓഫീസിന് മുന്നിലും തിക്കിത്തിരക്കിയത്.  

സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ദുരിതത്തിൽ കഴിയുന്ന സ്ത്രീകൾക്കായി ആവിഷ്കരിച്ച പദ്ധതിയാണിത്. എന്നാൽ, കേന്ദ്ര സർക്കാർ കുട്ടികൾക്ക് നൽകുന്ന ധനസഹായമാണിത് എന്ന് തെറ്റിദ്ധരിച്ചാണ് നാട്ടുകാരെല്ലാം എത്തിയത്. അപേക്ഷിക്കുന്ന എല്ലാവർക്കും 50,000 രൂപ വച്ച് കിട്ടും എന്നായിരുന്നു ഇവർ അറിഞ്ഞത്.

കേട്ടപാതി കേൾക്കാത്ത പാതി എല്ലാവരും അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്കോടി. അപേക്ഷ വനിതാശിശുവികസന വകുപ്പിലേക്ക് അയ്ക്കാനായി പോസ്റ്റ് ഓഫീസിലും തിരക്കായിരുന്നു. അയല്‍ക്കാരും ബന്ധുക്കളുമൊക്കെ പറഞ്ഞുകേട്ട അറിവു മാത്രമേ എല്ലാവർക്കുമുളളൂ. കേന്ദ്രസർക്കാരിന് ഇങ്ങനെ ഒരു പദ്ധതിയില്ല എന്ന് വരുന്നവരെ ബോധവൽക്കരിക്കുന്ന തിരക്കിലാണ് ഇപ്പോൾ താലൂക്ക് ഓഫീസിലെ ജീവനക്കാരും പൊലീസുമെല്ലാം.

എന്നാൽ, പലരും വിശ്വസിക്കാൻ കൂട്ടാക്കിയില്ല എന്നതാണ് രസകരം. കഴിഞ്ഞ ഡിസംബർ 31ന് അപേക്ഷ കാലാവധി അവസാനിച്ച പദ്ധതിയാണ് അതിജീവിക എന്നും ഇപ്പോൾ ഇത്തരത്തിൽ ഒരു അപേക്ഷയും ക്ഷണിച്ചിട്ടില്ലെന്നും വനിതാശിശുക്ഷേമവകുപ്പും പറയുന്നു. എന്തായാലും രണ്ട് ദിവസം കൊണ്ട് കാട്ടാക്കടയിൽ നിന്ന് ഇങ്ങനെ ഇല്ലാത്ത പദ്ധതിക്ക് അപേക്ഷിച്ചത് 3000 അധികം പേരാണ്. 

Follow Us:
Download App:
  • android
  • ios