'ഉഷയുടെ നിയമനം യുജിസി ചട്ടം പാലിച്ച്, സെലക്ഷന്‍ കമ്മിറ്റിയിലുള്ളത് പ്രഗത്ഭര്‍': വിശദീകരണവുമായി കുസാറ്റ്
കുസാറ്റിലെ സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റ് സ്റ്റഡീസിൽ പ്രൊഫസറായുള്ള ഉഷ അരവിന്ദിന്‍റെ നിയമനത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി പൊരുത്തക്കേടുകള്‍ ആരോപിച്ചത്.
കൊച്ചി: പ്രൊഫസർ നിയമനത്തിൽ വിശദീകരണവുമായി കുസാറ്റ് യൂണിവേഴ്സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷയുടെ നിയമനം യുജിസി ചട്ടം പാലിച്ചെന്നും സെലക്ഷൻ കമ്മിറ്റിയിലുള്ളത് പ്രഗത്ഭരെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കുസാറ്റ് വ്യക്തമാക്കി. കുസാറ്റിലെ സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റ് സ്റ്റഡീസിൽ പ്രൊഫസറായുള്ള ഉഷ അരവിന്ദിന്‍റെ നിയമനത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി പൊരുത്തക്കേടുകള്‍ ആരോപിച്ചത്.
എം ജി സര്‍വകലാശാലാ പ്രൊ വൈസ്‍ചാന്‍സലര്‍ ഡോ സി ടി അരവിന്ദ് കുമാറിന്‍റെ ഭാര്യയാണ് ഡോ കെ ഉഷ എന്ന ഉഷ അരവിന്ദ്. ഭര്‍ത്താവായ പിവിസി ഒപ്പിട്ട് നല്‍കിയ വ്യാജ അധ്യാപന പരിചയ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് കുസാറ്റില്‍ ഉഷയെ പ്രൊഫസറായി നിയമിച്ചതെന്നാണ് പ്രധാന ആരോപണം. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ എം ജി പിവിസിക്കും നിയമനം നല്‍കിയ കുസാറ്റ് വിസിക്കുമെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റ് കാമ്പയിന്‍ കമ്മിറ്റി ഭാരവാഹികള്‍ ഗവര്‍ണറെ സമീപിച്ചു. ഉഷയ്ക്ക് ഭർത്താവായ പിവിസി ഒപ്പിട്ട് നൽകിയ സര്‍ട്ടിഫിക്കറ്റാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രധാന തെളിവായി ഉയർത്തിക്കാട്ടുന്നത്.