ടിപി കേസ് പ്രതികളുടെ വീട്ടില്‍ കസ്റ്റംസ് തെളിവെടുപ്പ്, അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞത് ഷാഫിക്കൊപ്പമെന്ന് സൂചന
സ്വർണ്ണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. ലാഭവിഹിതം പകരമായി നൽകി. ഒളിവിൽ പോകാൻ സഹായവും കിട്ടി.
കണ്ണൂര്‍: ടിപി കേസ് പ്രതികളായ മുഹമ്മദ് ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടില്‍ കസ്റ്റംസ് സംഘം തെളിവെടുപ്പിനെത്തി. സ്വര്‍ണ്ണ കവര്‍ച്ചാകേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കി ഒളിവിൽ കഴിഞ്ഞത് ഷാഫിയോടൊപ്പമെന്നാണ് സൂചന. കടത്ത് സ്വർണ്ണം കവരാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്നാണ് അർജുൻ ആയങ്കിയുടെ മൊഴി. ഒളിവിൽ പോകാൻ ഇവരുടെ സഹായവും കിട്ടി. ലാഭവിഹിതം പകരമായി നൽകി. കരിപ്പൂർ സ്വർണക്കടത്തിൽ പങ്കില്ലെന്നും അര്‍ജുന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. അർജുനെ കണ്ണൂരിൽ എത്തിച്ച് അഴീക്കോട്ടെ വീട്ടിലും കാർ ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തി.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയും ഷാഫിയുമടക്കമുള്ളവർ ജയിലിനകത്തും പുറത്തുമായി ആകാശ് തില്ലങ്കേരിയേയും അർജുന്‍ ആയങ്കിയേയും നിയന്ത്രിക്കുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ സംഘങ്ങളുമായി സെൽഫി എടുത്ത ബന്ധം മാത്രമേ ഉള്ളു എന്നായിരുന്നു ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ആകാശ് തില്ലങ്കേരിയുമായി ഫേസ്ബുക്ക് പരിചയം മാത്രമാണുള്ളതെന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ നടത്തിയിട്ടില്ല എന്നും ഷാഫി പറഞ്ഞിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona