കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ ഇന്ന് കസ്റ്റംസ് ഓഫീസിൽ ഹാജരാക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകി. എന്നാൽ ശിവശങ്കർ നേരിട്ട് ഹാജരാകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

സ്വർണക്കടത്ത് കേസിൽ വീണ്ടും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തേക്കും എന്ന സൂചന പുറത്തു വന്നതിനിടെയാണ് ചോദ്യം ചെയ്യല്ലിന് ഹാജരാവേണ്ടതില്ലെന്ന് ശിവശങ്കറിനോട് കസ്റ്റംസ് നിർദേശിച്ചത്. എന്നാൽ മറ്റാരെങ്കിലും വഴി പാസ്പോർട്ട്, വിദേശയാത്ര രേഖകൾ എന്നിവ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം ശിവശങ്കറും വിദേശ യാത്ര നടത്തിയതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഈ യാത്രയ്ക്കിടയിൽ സ്വപ്ന ഒരു കോടി 90 ലക്ഷം രൂപയുടെ യുഎസ് ഡോളറും രഹസ്യമായി വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തനിക്ക് അറവില്ലെന്നാണ് ശിവശങ്കറിന്‍റെ മൊഴി. ഇക്കാര്യങ്ങളിലുള്ള തുടർ അന്വേഷണത്തിന്‍റെ ഭാഗമായാണ് യാത്ര രേഖയും പാസ്പോർട്ടും ഹാജരാക്കാൻ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുള്ളത്.

സ്വർണക്കളളക്കടത്തിലടക്കം വിവിധ ഏജൻസികൾ ശവശങ്കറിനെ പലപ്പോഴായി ചോദ്യം ചെയ്തെങ്കിലും പ്രതിചേർക്കാൻ തക്ക തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് സൂചന. കൂടുതൽ തെളിവ് ലഭിച്ചാൽ മാത്രമാകും ഇനി ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കുന്നത്. അതേസമയം എൻഴോഴ്സ്മെന്‍റ് റജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതി സന്ദീപ് നായർ നൽകിയ ജാമ്യഹർജി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.