കള്ളക്കടത്ത് കേസ്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് നാഗ്പൂരിലേക്ക് സ്ഥലം മാറ്റം
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് പി രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കൊച്ചി: വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിൻ്റ് കമ്മീഷണറായ അനീഷ് ബി രാജിനെയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റിയത്. ഇയാൾക്ക് ഇടതുമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു.
സ്വർണക്കടത്ത് കേസ് വിവാദം ആരംഭിച്ച ആദ്യനാളുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് അന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന അനീഷ് പി രാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനീഷിൻ്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പിന്നീട് രംഗത്ത് എത്തി. ഇടതു നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് അന്ന് സുരേന്ദ്രൻ ആരോപിച്ചിരുന്നു.
കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെ പിന്നീട് പുനസംഘടിപ്പിച്ചപ്പോൾ അനീഷ് പി രാജിനെ സംഘത്തിൽ നിന്നും മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറങ്ങിയത്. ഉത്തരവിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.