കൊച്ചിയിലെ ആഡംബര ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; ഡിജെ അടക്കം നാല് പേര്‍ അറസ്റ്റില്‍
പരിശോധനയില്‍ മയക്കുമരുന്നും, കഞ്ചാവുമടക്കമുള്ള ലഹരി വസ്തുക്കള്‍ പിടികൂടി. സംഭവത്തില്‍ ഡിസ്കോ ജോക്കിയടക്കം നാല് പേരുടെ അറസ്റ്റ് എക്സൈസ് രേഖപ്പെടുത്തി.
കൊച്ചി: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ നിശാപാർട്ടികളിൽ ലഹരി മരുന്ന് കണ്ടെത്താൻ വ്യാപക പരിശോധന. എക്സൈസ്, നർകോടിക് സെൽ, കസ്റ്റംസ് അടക്കമുള്ള സംഘമാണ് സംയുക്ത പരിശോധന നടത്തിയത്. പരിശോധനയിൽ വീര്യം കൂടിയ ലഹരി മരുന്നുമായി ഡിജെ അടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.
എറണാകുളത്തെ ആഡംബര ഹോട്ടലുകളിൽ മയക്ക് മരുന്ന് ഉപയോഗിച്ച് നിശാ പാർട്ടികൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംയുകത പരിശോധന. ഫോർട്ട് കൊച്ചിയിൽ അടക്കം അഞ്ച് നക്ഷത്ര ഹോട്ടലുകളിൽ ഒരേ സമയത്തായിരുന്നു നടപടി തുടങ്ങിയത്. രാത്രി 11. മണിയോടെ തുടങ്ങിയ റെയഡ് പുലർച്ചെ നാല് മണിവരെ നീണ്ടുനിന്നു. എക്സൈസ്, നർകോട്ടിക് സെൽ, കസ്റ്റംസ് അടങ്ങുന്ന സംഘം ആയിരുന്നു പരിശോധനയിൽ പങ്കാളികളായത്. സംയുക്ത സംഘമെത്തുമ്പോൾ എറണാകുളം ചക്കര പറമ്പിലുള്ള ഹോട്ടലിൽ നൂറിലേറെ യുവതി യുവാക്കൾ പങ്കെടുത്ത് നിശാ പാർട്ടി നടക്കുന്നുണ്ടായിരുന്നു .ഇവിടെ നടത്തിയ പരിശോധനയിലാണ് നേരിയ അളവിൽ എംഡിഎംഎ, കഞ്ചാവ്, സിന്തറ്റിക് ലഹരി വസ്തുക്കൾ അടക്കം കണ്ടെത്തിയത്.
ആലുവ സ്വദേശി ഡിസ്കോ ജോക്കിയെന്ന അൻസാർ, നിശാ പാർട്ടിയുടെ സംഘാടകരായ നിസ് വിൻ, ജോമി ജോസ്, ഡെന്നിസ് റാഫേൽ എന്നിവരെയാണ് ചക്കരപ്പറമ്പിലെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. എക്സൈസ് മേഖല ഓഫീസിലെത്തിച്ച് പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തു. മറ്റ് നാലിടങ്ങളിലെ പരിശോധനയിൽ കാര്യമായി ഒന്നും കണ്ടെത്താൻ ആയില്ല. ബംഗലുരു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇവർ മയക്ക് മരുന്ന് എത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെയും പ്രതികൾ കൊച്ചിയിലടക്കം നിശാ പാർട്ടികൾ ഒരുക്കിയിട്ടുണ്ട്.